ഡെറാഡൂൺ: ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സ്‌കൂൾ മാനേജർ തട്ടിപ്പിന് ഇരയായി. അക്കൗണ്ടിൽ നിന്ന് 95000 രൂപ തട്ടിയെടുത്തതായി സ്‌കൂൾ മാനേജറുടെ പരാതിയിൽ പറയുന്നു. സ്‌കൂളിലെ വിദ്യാർത്ഥിയുടെ അച്ഛൻ എന്ന വ്യാജേനയാണ് ലിങ്ക് അയച്ച് കൊടുത്തത്. ഇതിൽ ക്ലിക്ക് ചെയ്ത ഉടനെ തന്നെ പണം നഷ്ടമാകുകയായുന്നു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഒടിപി പോലും ആവശ്യപ്പെടാതെ അതിവിദഗ്ധമായാണ് പണം തട്ടിയെടുത്തത്. നാലു ലിങ്കുകളാണ് സ്‌കൂൾ മാനേജർക്ക് അയച്ചുകൊടുത്തത്. സ്‌കൂളിലെ വിദ്യാർത്ഥിയുടെ അച്ഛനാണ് എന്ന് പറഞ്ഞ് ഒരാൾ വിളിച്ചതാണ് തട്ടിപ്പിന്റെ തുടക്കമെന്ന് സ്‌കൂൾ മാനേജറായ ശംഭു പ്രസാദ് പരാതിയിൽ പറയുന്നു.

വിദ്യാർത്ഥിയുടെ ഫീസ് കുടിശ്ശിക ഓൺലൈൻ വഴി അടയ്ക്കാം എന്ന് പറഞ്ഞാണ് വിളിച്ചത്. ഫീസ് കുടിശ്ശിക വരുത്തിയ വിദ്യാർത്ഥികളുടെ പട്ടിക എടുത്തുനോക്കിയപ്പോൾ ഫോൺ വിളിച്ചയാൾ പറഞ്ഞ വിദ്യാർത്ഥിയുടെ പേര് അതിൽ കണ്ടു. വിളിച്ചയാൾ വിദ്യാർത്ഥിയുടെ അച്ഛൻ തന്നെയാണ് എന്ന് ഉറപ്പിച്ചു, തട്ടിപ്പുകാരൻ വാട്സ്ആപ്പ് വഴി അയച്ച നാലുലിങ്കിൽ ക്ലിക്ക് ചെയ്തു.തട്ടിപ്പുകാരൻ പറഞ്ഞത് അനുസരിച്ചാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത്.

ലിങ്കിൽ ക്ലിക്ക് ചെയ്ത് ഏതാനും നിമിഷങ്ങൾക്കകം ഏതാനും എസ്എംഎസുകൾ ലഭിച്ചു. വിവിധ ഇടപാടുകളിലായി 95000 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി കാണിച്ചു കൊണ്ടുള്ളതായിരുന്നു സന്ദേശമെന്നും പരാതിയിൽ പറയുന്നു.