തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ചാത്തനൂർ സ്വദേശി അഖിൽ കൃഷ്ണ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് ഇടിച്ചിട്ട കാർ യാത്രക്കാരായ ഷംനാദ്, അഖിൽ എന്നിവരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മദ്യലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ അഖിൽ കൃഷ്ണയെയാണ് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. ബൈക്കിന് കുറുകെ കാർ നിർത്തി അഖിൽ കൃഷ്ണയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

എന്നാൽ ബൈക്ക് എടുത്ത് അഖിൽ കൃഷ്ണ മുന്നോട്ടുപോയി. പിന്നാലെ പിന്തുടർന്ന പ്രതികൾ, ബൈക്ക് ഇടിച്ചിട്ട ശേഷം അതിവേഗം കാർ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് നിന്ന് വെമ്പായം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു അഖിൽ കൃഷ്ണ. ബൈക്ക് ഇടിച്ചിടുന്ന കാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.