കൊച്ചി .ആതിരപ്പിള്ളിയിൽ ആതിരയെ കൊലപ്പെടുത്തിയ ഇൻസ്റ്റാഗ്രാമിലെ അഖിയേട്ടൻ എന്ന അഖിൽ പെൺകുട്ടികളെ വളച്ചെടുക്കാൻ പയറ്റിയത് സെന്റി തന്ത്രം. ഭാര്യ ഉപേക്ഷിച്ചു പോയതോടെ താനാണ് മക്കളെയും അമ്മയേയും നോക്കുന്നതെന്നും വല്ലാത്ത മാനസിക അവസ്ഥയിലാണെന്നും ദുഃഖങ്ങൾ മറക്കാനാണ് ഇൻസ്റ്റാഗ്രാമിൽ വരുന്നതെന്നുമാണ് പറഞ്ഞിരുന്നത്. ഭാര്യ ഉപേക്ഷിച്ചു പോകാനുള്ള കാരണം പലരോടും പലതാണ് പറഞ്ഞിരുന്നത്.

ആതിരയോടും അടുത്തത് സെന്റി മൂഡ് വർക്കാക്കിയാണ്. സഹാനുഭൂതി സൃഷ്ടിച്ചാണ് അഖിൽ ആതിരയെ തന്നോട് അടുപ്പിച്ചത്. ആതിരയുടെ കൊലപാതകം തെളിഞ്ഞ സാഹചര്യത്തിൽ അഖിലിനെ പ്രണയിച്ച ആരെങ്കിലും അസ്വഭാവികമായി മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കും. ഇപ്പോൾ റിമാന്റിലുള്ള അഖിലിനെ കൂടുതൽ ചോദ്യം ചെയ്താലെ ആതിര കൊലക്കേസിൽ അടക്കം നിർണായക വിവരങ്ങൾ പുറത്ത് വരു. അഖിലിനെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി കഴിഞ്ഞു. ഇന്നോ നാളെയോ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടേയ്ക്കും. പൊലീസ് അന്വേഷണത്തിൽ അഖിൽ മുൻപെങ്ങും കേസിൽ പെട്ടതായി വിവരമില്ല.

അതേ സമയം ഇൻസ്റ്റാഗ്രാം വഴി നിരവധി പെൺകുട്ടികളെ അഖിൽ വളച്ചെടുത്തിരുന്നതായി വിവരം ലഭിച്ചു. ഇൻസ്റ്റയിൽ കാമുകിമാരും സുഹൃത്തുക്കളും കൂടിയതോടെ അഖിൽ വീട്ടുകാര്യം നോക്കാതായി. ഭാര്യയെ അവഗണിച്ചു. ഇൻസ്റ്റായിലെ കാമുകിമാരുടെ പ്രശ്‌നം കാരണം വീട്ടിൽ വഴക്കും പതിവായി. അങ്ങനെയാണ് ഒന്നര വർഷം മുൻപ് ഭാര്യ അഖിലിനെ ഉപേക്ഷിച്ചു പോയത്. ഭാര്യ പോയത് അവരുടെ കുറ്റം കൊണ്ടാണെന്നാണ് അഖിൽ സുഹൃത്തുക്കളോടും കാമുകിമാരോടും പറഞ്ഞിരുന്നത്. പിന്നീട് എറണാകുളത്തെ പാറക്കടവിലുള്ള ഒരു യുവതിയുമായി അഖിൽ പ്രണയത്തിലായി. ഈ യുവതിയെ വിവാഹം കഴിക്കാൻ ഇരിക്കുന്നതിനിടെയാണ് അഖിൽ ആതിരയെ കൊലപ്പെടുത്തിയ വാർത്ത പുറത്ത് വരുന്നത്.

അഖിൽ വേറെ വിവാഹം കഴിക്കുന്നതിനെ ആതിര എതിർത്തിരുന്നുവെന്നാണ് വിവരം. കൂടാതെ ആതിരയുടെ 12 പവൻ സ്വർണം പലപ്പോഴായി അഖിൽ പണയം വെച്ചു. ഇത് തിരികെ ചോദിച്ചു തുടങ്ങിയതും പുതിയ വിവാഹം കഴിക്കുന്നതിലെ തടസവുമാണ് അഖിലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. അങ്കമാലിയിൽ വെച്ച് തന്നെ അഖിലിന്റെ ഇൻസ്റ്റായിലെ കാമുകിമാർ വാഗ്വാദത്തിൽ ഏർപ്പെട്ടതും പാട്ടാണ്. ഇൻസ്റ്റായിൽ ഉള്ള കാമുകിമാരിൽ നിന്നെല്ലാം അഖിൽ സാമ്പത്തിക ചൂക്ഷണം നടത്തിയിരുന്നുവെന്നാണ് വിവരം. ചില യുവതികളെ ലൈംഗിക ചൂ ക്ഷണത്തിന് വിധേയമാക്കിയതായും സൂചനയുണ്ട്. ആതിരയോട് അടുത്തതും ഇൻസ്റ്റായിലെ വീഡിയോകൾ കാട്ടിയാണ്. ഏപ്രിൽ ഇരുപത്തൊമ്പതിനാണ് ആതിരയെ കാണാതായത്.

രാവിലെ വീട്ടിൽനിന്ന് സൂപ്പർമാർക്കറ്റിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവിലെ പതിവുപോലെ ഭർത്താവ് സനലാണ് ആതിരയെ കാലടി ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടിൽ തിരിച്ചെത്താതായതോടെ ഭർത്താവും കുടുംബവും കാലടി പൊലീസിൽ പരാതി നൽകി. ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടെങ്കിലും ആതിര പെരുമ്പാവൂർ വല്ലത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. വാടകയ്ക്കെടുത്ത കാറുമായി അഖിൽ അവിടെ കാത്തുനിന്നു. തുടർന്ന് രണ്ടുപേരും കാറിൽ അതിരപ്പിള്ളിയിലേക്ക് വന്നു. തുമ്പൂർമുഴി വനത്തിനുസമീപം പ്രധാന റോഡിൽ വാഹനം നിർത്തി ഇരുവരും വനത്തിലേക്ക് പോയി. ഇവിടെ പാറക്കെട്ടിനുസമീപത്ത് സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു കൊലപാതകം.

ആതിര ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ചാണ് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് അഖിൽ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ പലതവണ കഴുത്തിൽ ചവിട്ടിയെന്നും പൊലീസ് പറഞ്ഞു. ഉച്ചയോടെയായിരുന്നു കൊലപാതകം. പ്രധാന റോഡിൽനിന്ന് ഒരുകിലോമീറ്റർ മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. പാറകൾക്കിടയിൽ കാൽപ്പാദങ്ങൾമാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേഹം, അഴുകിയ നിലയിലായിരുന്നു.

നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

ആതിരയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ. സംഭവദിവസം ജോലിക്ക് പോകാൻ വീട്ടിൽനിന്ന് ഇറങ്ങിയ ആതിര മൊബൈൽഫോൺ കൊണ്ടുപോയിരുന്നില്ല. അഖിലിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഫോൺ എടുക്കാത്തത്. തെളിവുകൾ ഇല്ലാതാക്കുക എന്ന ഗൂഢ ഉദ്ദേശവും അഖിലിന് ഉണ്ടായിരുന്നു. അതിനാൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസ്സപ്പെട്ടു. എന്നാൽ, മൊബൈൽഫോൺ വീട്ടിൽത്തന്നെയുണ്ടെന്ന് കണ്ടെത്തിയ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഫോണിലെ വിവരങ്ങൾ ശേഖരിച്ചതോടെയാണ് അഖിലുമായുള്ള സൗഹൃദം കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ പൊലീസിന്റെ ചോദ്യങ്ങളിൽനിന്ന് അഖിൽ ഒഴിഞ്ഞുമാറി. സിസിടിവി ദൃശ്യങ്ങളുടെയും ആതിരയുടെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഖിൽ വലയിലായത്. പെരുമ്പാവൂർ വല്ലത്തുനിന്ന് ആതിരയെ അഖിൽ വാടകയ്ക്കെടുത്ത കാറിൽ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഈ ദൃശ്യങ്ങൾ കാണിച്ചതോടെ അഖിൽ കുറ്റം സമ്മതിച്ചു. റെന്റ് എ കാറിന്റെ നമ്പറിൽനിന്ന് കോട്ടയം സ്വദേശിയുടേതാണ് കാറെന്ന് വ്യക്തമായി. എന്നാൽ കോട്ടയം സ്വദേശി, തിരുവല്ല സ്വദേശിക്ക് കാർ വിറ്റിരുന്നു. ഇയാളിൽനിന്നാണ് കാർ വാടകയ്ക്ക് എടുത്തത് അഖിലാണെന്ന വിവരം ലഭിച്ചത്.

ജില്ലാ പൊലീസ് മേധാവി വിവേക്കുമാറിന്റെ നേതൃത്വത്തിൽ എഎസ്‌പി ജുവനപ്പടി മഹേഷ്, ഇൻസ്‌പെക്ടർ എൻ എ അനൂപ്, എസ്‌ഐമാരായ ജെ റോജോമോൻ, എം എൻ ഹരീഷ് തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.