നെടുമങ്ങാട്: സുഹൃത്തിന്റെ കാവൽപുരയിൽ സംസാരിച്ച് ഇരിക്കവേ യുവാവിനെഅപ്രതീക്ഷിതമായി ആക്രമിച്ച് വെട്ടിവീഴ്‌ത്തിയ 6 അംഗ സംഘത്തെ നെടുമങ്ങാട് പൊലീസ് തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റു ചെയ്തു.

ആനാട് സ്വദേശി ആശാൻ രതീഷിനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ഇരുകാലുകളും വെട്ടി വീഴ്‌ത്തിയ ചുള്ളിമാനൂർ സ്വദേശി വിനീത് (38) ആ നാട് സ്വദേശി മിഥുൻ (32), പനവൂർ സ്വദേശി ഉമ്മിണി റിയാസ്, ആനാട് സ്വദേശി അതുൽ രാജ് (25), പനവൂർ സ്വദേശി നിസാമുദ്ദീൻ (25), പനവൂർ സ്വദേശി കിരൺ (32) എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടത്തിയ ശേഷം തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികൾ കന്യാകുമാരിയിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയവെ നെടുമങ്ങാട് സിഐ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

ആനാട് ടർഫിലെ ഷട്ടിൽ കളിക്കാർ ആയിരുന്നു ആശാരി രതീഷും വിനീതും. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ടർഫിന്റെ മതിൽ ഇടിഞ്ഞ് വീണ് ഒഴിന് മുന്നിലെ വർക്ക്‌ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാട് പറ്റി. ഇത് സംബന്ധിച്ച് ടർഫ് ഉടമയും വർക്ക്‌ഷോപ്പ് കാരനും തർക്കത്തിലായി. ഇതിനിടെ കാർ ഉടമയും അവിടെ എത്തി. കാർ ഉടമയ്ക്ക് വേണ്ടി ആശാൻ രതീഷ് രംഗത്ത് എത്തിയത് വിനീതിന് ഇഷ്ടമായില്ല.

ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമായി. പരസ്പരം പോർവിളിച്ചാണ് പിരിഞ്ഞത്. ഇതിന് ശേഷവും ഇരുവരും ടർഫിൽ കളിക്കാൻ എത്തിയിരുന്നു. അതിനിടെ രണ്ടു പേരും തമ്മിലെ വൈരം കൂടി .അതാണ് ആശാൻ രതീഷിനെ ആക്രമിക്കാൻ വിനീത് സുഹൃത്തുക്കളുടെ സഹായം തേടിയത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ കാവൽ പുരയിൽ രതീഷ് ഉണ്ടെന്ന് മനസിലാക്കിയാണ് ആറംഗ സംഘം കാവൽ പുര വളഞ്ഞ് രതീഷിനെ വെട്ടിവീഴ്‌ത്തിയത്.

തലയിലും ശരീരത്തിലും കമ്പി കൊണ്ടടിച്ച് മാരകമായി മുറിവും ഏൽപ്പിച്ചു. പിന്നീട് നാട്ടുകാരാണ് രതീഷിനെ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചത്.