കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. കേസിലെ മൂന്ന് സാക്ഷികളെ ആലുവ സബ്ജയിലിൽവെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദിൻ അറിയിച്ചു.

കൊലപാതകത്തിന് മുമ്പ് കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലെ ഒഴിഞ്ഞ ഭാഗത്തേയ്ക്ക് പോകുന്നത് കണ്ടയാളാണ് താജുദിൻ. സംശയം തോന്നി ചോദിച്ചപ്പോൾ തന്റെ മകളാണെന്ന് പറഞ്ഞാണ് പ്രതി കുഞ്ഞിനെ കൊണ്ടുപോയത്. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് താജുദീൻ പറഞ്ഞു. ഇയാൾ കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടർ, ഇതിലുണ്ടായിരുന്ന യാത്രക്കാരി എന്നിവരാണ് മറ്റ് രണ്ട് സാക്ഷികൾ. ഇവരെല്ലാം പ്രതിയെ തിരിച്ചറിഞ്ഞു. തിരിച്ചറിയൽ പരേഡ് പൂർത്തിയായതിനാൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം.

കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നിങ്ങനെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ആദ്യം കടയിൽ കൊണ്ടുപോയി ജ്യൂസ് വാങ്ങിനൽകിയിരുന്നു. പിന്നീടാണ് കുട്ടിയുമായി ആലുവ മാർക്കറ്റ് പരിസരത്ത് എത്തിയത്. തുടർന്ന് വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.

അസ്ഫാക് കുട്ടി പീഡകനാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. നേരത്തെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് അഫ്‌സാക്. ഗാന്ധി നഗറിലായിരുന്ു ഈ സംഭവം. 2018ലെ കേസിൽ ഡൽഹിയിൽ ജയിൽവാസവും അനുഭവിച്ചു. അതിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങി. അവിടെ നിന്നാണ് ഇയാൾ കേരളത്തിലെത്തിയത്. ഇവിടെ സുരക്ഷിത കേന്ദ്രമാക്കി മാറ്റി. മോഷണത്തിലൂടെ പണം കണ്ടെത്തി ലഹരി ഉപയോഗിച്ചു. ഏതാണ്ട് മൂന്ന് കൊല്ലമായി ഇയാൾ കേരളത്തിലുണ്ടെന്നാണ് നിഗമനം.

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ഒരാഴ്ച മുമ്പേ പദ്ധതി തയാറാക്കിയിരുന്നെന്ന് പ്രതി അസഫാക്ക് ആലത്തിന്റെ മൊഴി പൊലീസിന് കിട്ടിയിരുന്നു. ചെറിയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാനാണു പദ്ധതിയിട്ടത്. ഇതിനായി പറ്റിയ ഇടവും കുട്ടികളെയും അന്വേഷിച്ചു നടക്കുന്നതിനിടെയാണു ആലുവ തായിക്കാട്ടുകരയിൽ എത്തിയത്. ഒരാഴ്ച മുമ്പ്, പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന മുക്കത്ത് പ്ലാസയുടെ സമീപംവച്ചാണു കുട്ടി ശ്രദ്ധയിൽപ്പെടുന്നത്. പെൺകുട്ടി തനിച്ചു വീടിനു പുറത്തുപോകുന്നതും കുറച്ചധികം ദൂരം പോയി സാധനങ്ങൾ വാങ്ങി തിരിച്ചുവരുന്നതും കണ്ടു. കുട്ടി പുറത്തുപോകുമ്പോൾ അമ്മ വീടിനുള്ളിലായിരിക്കും.

അച്ഛൻ നാട്ടിലില്ലെന്നു കുട്ടിയിൽ നിന്നുതന്നെ മനസിലാക്കി. കുട്ടിയെ വീട്ടുകാർ ശ്രദ്ധിക്കുന്നില്ലെന്നു മനസിലായതോടെയാണു തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ഉദ്ദേശിച്ചാണു സംഭവത്തിനു മൂന്നു ദിവസം മുമ്പ് ഇതേ ഫ്ളാറ്റിൽ മുറിയെടുത്തത്. മിഠായി നൽകിയാണു കുട്ടിയുമായി അടുപ്പത്തിലാകുന്നത്. പിന്നെ എല്ലാ ദിവസവും ഓരോ പലഹാരങ്ങൾ വാങ്ങി നൽകി അടുപ്പവും വിശ്വാസവും നേടി. തന്റെയൊപ്പം കുട്ടി വരുമെന്ന് ഉറപ്പാക്കിയശേഷമാണു കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, കുട്ടി വീട്ടിൽ അറിയിക്കുമെന്നു പറഞ്ഞു ബഹളമുണ്ടാക്കിയതോടെയാണു വകവരുത്താൻ തീരുമാനിച്ചത്.-പ്രതിയുടെ മൊഴിയിൽ പറയുന്നു.

മൊെബെൽഫോണിൽ പോൺ സൈറ്റുകൾ പതിവായി കാണുന്നയാളാണു ഇയാളെന്നു പൊലീസ് നിഗമനം. എന്നാൽ, അതുതെളിയിക്കണമെങ്കിൽ മൊെബെൽഫോൺ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. മോഷണം പതിവാക്കിയ ഇയാൾ, പിടിക്കപ്പെടാതിരിക്കാനാണു ഫോൺ ഒഴിവാക്കിയതെന്നാണു വിലയിരുത്തൽ.