കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന. റെയ്ഡാണ് പൊലീസ് നടത്തുന്നതെന്നാണ് സൂചന. കോഴിക്കോട്ടെ ലഹരി കേസുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎ ചില ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പരിശോധന. കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതായി നിയമസഭയെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. തഹസിൽദാർ ശ്രീകുമാർ അടക്കമുള്ളവർ പരിശോധനാ സംഘത്തിലുണ്ട്. കമ്പ്യൂട്ടറും രേഖകളുമാണ് പരിശോധിക്കുന്നത്. പി വി അൻവർ എംഎൽഎയുടെ പരാതിയിലാണ് അന്വേഷണമെന്നാണ് സൂചന. എസിപി വി സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫലത്തിൽ റെയ്ഡാണ് നടക്കുന്നത്.

പിവി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണറാണ് വി.സുരേഷ്. വെള്ളയിൽ സിഐ ബാബുരാജ് , നടക്കാവ് സിഐ ജിജീഷ് ടൗൺ എസ്‌ഐ വി.ജിബിൻ, എ.എസ്‌ഐ ദീപകുമാർ, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സൈബർ സെൽ ഉദ്യോഗസ്ഥൻ ബിജിത്ത് എൽ.എ തഹസിൽദാർ സി.ശ്രീകുമാർ, പുതിയങ്ങാടി വില്ലേജ് ഓഫീസർ എം.സാജൻ എന്നിവരടങ്ങിയ സംഘമാണ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്.

കോഴിക്കോട് ലാൻഡ് റവന്യൂ തഹസിൽദാർ സി. ശ്രീകുമാറും സംഘത്തിലുണ്ട്. സെർച്ച് വാറണ്ടില്ലെന്നും പൊലീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നാണ് അസി. കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.