തിരുവനന്തപുരം. ബാലരാമപുരത്ത് ഭാര്യയുടെ അമ്മൂമ്മയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിലെടുത്ത പാറക്കുഴി ബിന്ദു ഭവനിൽ നന്ദകുമാർ(25) ന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി ഭാര്യയുടെ മുത്തശ്ശിയെ മർദ്ദിക്കുകയും നെഞ്ചിൽ ചവിട്ടുകയും കഴുത്തിൽ തോർത്തിട്ടു മുറുക്കുകയും ചെയ്തതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

68 വയസുള്ള സുഗുണദേവിയുടെ തലച്ചോറിനും ക്ഷതം ഏറ്റു. മുത്തശ്ശിയെ വക വരുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി കൃത്യം നിർവ്വഹിച്ചത്. വ്യാഴാഴ്ച 2 മണിയോടെയാണ് സുഗുണാദേവിയെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പൊലീസിന് വിവരം ലഭിക്കുന്നത്.

നന്ദകുമാറും ഗായത്രിയും ഇവരുടെ കുഞ്ഞും സുഗുണാദേവിയോടൊപ്പമാണ് താമസിച്ചിരുന്നത്. കാഴ്ചക്കുറവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന സുഗുണാദേവിയെ നന്ദകുമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് എത്തുന്ന നന്ദകുമാർ നാട്ടുകാർക്കും വീട്ടുകാർക്കും സ്ഥിരം ശല്യമായിരുന്നു. നന്ദകുമാറിന്റെ ഭാര്യ ഗായത്രിയുടെ അമ്മയുടെ അമ്മയാണ് മരിച്ച സുഗുണാദേവി. ഭർത്താവ്: പരേതനായ സി.ബാബു.

മൂന്ന് വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗായത്രി നന്ദകുമാറിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളർന്ന ശേഷം ന്ന്ദകുമാറിനൊപ്പം ഇവർ ഒളിച്ചോടുകയായിരുന്നു. പിന്നീട് തിരികെ എത്തിയ നന്ദകുമാറിനെയും ഗായത്രിയേയും വീട്ടുകാർ സ്വീകരിച്ചു. അങ്ങനെയാണ് മുത്തശ്ശിക്ക് ഒപ്പം താമസം തുടങ്ങിയത്. പിന്നീട് ഈ വീടിന്റെ നാഥനായി മാറുകയായിരുന്നു.

തമ്പാനൂർ പൊലീസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത രണ്ടു മോഷണക്കേസുകളിലെ പ്രതിയാണ് നന്ദകുമാർ ജയിലിലും കിടന്നിട്ടുണ്ട്. മോക്ഷണപ്പേരു മറയ്ക്കാൻ ചക്ക ബിസിനസിലേക്ക് തിരിഞ്ഞ നന്ദകുമാർ വീടുകളിൽ എത്തി ചക്ക വാങ്ങി ചിപ്സ് കമ്പിനികൾക്ക് കൊടുക്കുന്ന ബിസിനസാണ് നടത്തി വന്നത്. പ്ളാവിള സ്വദേശി കൂടിയായ നന്ദ കുമാറിന് ക്രിമിനൽ പശ്ചാത്തലവും ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

സുഗുണ ദേവിയെ സ്ഥിരമായി മർദ്ദിക്കുന്നത് അയൽക്കാരും കണ്ടിട്ടുണ്ട്. ബുധനാഴ്ചത്തെ സംഭവം ആദ്യം മൂടി വെയ്ക്ക്നാണ് നന്ദകുമാറും കുടംബവും ശ്രമിച്ചത്. സംഭവം നാട്ടുകാർ പൊലീസിൽ അറിയച്ചതോടെയാണ് ആ നീക്കം പൊളിഞ്ഞത്. നെയ്യാറ്റിൻകര കോടതി റിമാന്റു ചെയ്ത പ്രതിയെ ബാലരാമപുരം പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.