ആലപ്പുഴ: മാവേലിക്കര/യിൽ പന്ത്രണ്ടു വയസ്സുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിലായത് മാവേലിക്കര തെക്കേക്കര പഞ്ചായത്തംഗം എൻ ആർ ഗോപകുമാറിന്റെ ഇടപെടലിൽ. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുന്ന കൊല്ലം മരുതൂർകുളങ്ങര വടക്ക് മങ്ങാട്ട് തെക്കേത്തറ വീട്ടിൽ സുകു ഭവാനന്ദനാണ് (39) അറസ്റ്റിലായത്.

രണ്ടാനച്ഛനായ സുകു മൂന്ന് ദിവസം മുൻപാണ് ഇളയമകനെ ക്രൂരമായി മർദിച്ചത്. മൺവെട്ടിയുടെ കൈ കൊണ്ടുള്ള അടിയിൽ കുട്ടിയുടെ താടിയെല്ല് പൊട്ടി. കഴുത്തിന് പിടിച്ച് ചുവരിൽ ഇടിച്ചപ്പോൾ തലയ്ക്കും പരിക്കു പറ്റി. രാത്രിയിൽ നടന്ന മർദ്ദന മുറ സഹിക്കാതെ ആയപ്പോൾ കുട്ടി നിലവിളിക്കുന്നുണ്ടായിരുന്നു. പുലർച്ചെ രണ്ടു മണിക്ക് കുട്ടിയെ വീടിന് പുറത്തിറക്കി വെള്ളം തലയിൽ കൂടി ഒഴിച്ചും പീഡിപ്പിച്ചു, വീട്ടിൽ ദിനവും കുട്ടി ക്രൂരമായ മർദ്ദനം നേരിട്ടിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഇക്കാര്യം അയൽവാസികൾ തെക്കേക്കര പഞ്ചായത്തംഗം എൻ.ആർ.ഗോപകുമാറിനെ അറിയിച്ചു. ഗോപകുമാർ ആശ വർക്കറിനെയും അംഗൻവാടി ടീച്ചറിനെയും കൂട്ടി സുകുവിന്റെ വീട്ടിൽ എത്തിയപ്പോൾ കുട്ടിയെ ഒരു മുറിയിൽ തറയിൽ കിടത്തിയിരിക്കുകയായിരുന്നു. എണീൽക്കാനോ സംസാരിക്കാനോ പോലും കഴിയാതെ അവശ നിലയിലായിരുന്നു കുട്ടി. വീണപ്പോൾ ഉണ്ടായ പരിക്കെന്നാണ് മെംബറോടും വീട്ടുകാർ പറഞ്ഞത്. അവസ്ഥ നേരിൽ കണ്ട പഞ്ചായത്തംഗം കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പറഞ്ഞുവെങ്കിലും സുകു കൂട്ടാക്കിയില്ല.

പഞ്ചായത്തംഗം നൽകിയ വിവരമറിഞ്ഞ് പൊലീസെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ കുട്ടി തനിയെ വീണതാണെന്നും അങ്ങനെയാണ് പരിക്കു പറ്റിയതെന്നും രക്ഷിതാക്കൾ ആവർത്തിച്ചു. ഇതുകേട്ട പാടേ പോകാൻ തുനിഞ്ഞ പൊലീസുകാരനോടു പ്രശ്നത്തിന്റെ ഗൗരവം വാർഡ് അംഗം പറഞ്ഞുവെങ്കിലും ആദ്യം രക്ഷിതാക്കളുടെ പക്ഷം ചേരാനാണ് ശ്രമിച്ചത്. പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഇത്് ഇത്ര വലിയ പ്രശ്‌നമാക്കണ്ടന്നും പറഞ്ഞ് നാട്ടുകാരെ പിരിച്ചു വിട്ടു.

ഇതിനിടെ വാർഡ് അംഗം, ജില്ലാ പൊലീസ് മേധാവിയായ ചൈത്രാ തെരേസ ജോൺ ഐ പി എസിനെ ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് പൊലീസ് ഇടപെടൽ ശക്തമായതും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട
ഡോക്ടർ നടത്തിയ വിശദമായ പരിശോധനയിലാണു ക്രൂരമായ മർദനത്തിന്റെ മുറിവുകൾ കണ്ടത്.

ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് സുകുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തലയിലും മുഖത്തും പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മ സുകുവിന്റെ മർദനം ഭയന്നു കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്കു പോയി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഇന്ത്യൻ റെയർ എർത്സ് ലിമിറ്റഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ പ്രതിയാണ് സുകു. ഈ കേസിൽ ഓഗസ്റ്റ് 31ന് സുകുവിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.