ന്യൂഡൽഹി: ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുതുക്കി ഇറക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത് മലയാളിയെ അറസ്റ്റു ചെയ്യാനുള്ള സുപ്രധാന നീക്കം. എല്ലാ വിദേശ യാത്രകളും തടഞ്ഞ് ഇന്ത്യയിലേക്ക് ബൈജുവിനെ മടക്കി എത്തിക്കും. അതിന് ശേഷം അന്വേഷണം കടുപ്പിക്കുകയും ചെയ്യും. നേരത്തെ തന്നെ ബൈജുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസുണ്ട്. എന്നാൽ ഇത് അറസ്റ്റിലേക്ക് എത്തിക്കാൻ പോന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡിയുടെ പുതിയ നീക്കം.

കർശന വ്യവസ്ഥകളുള്ള പുതിയ നോട്ടീസ് പുറപ്പെടുവിക്കാനായി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഒഐ) അധികൃതരോട് ഇഡി ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തിക ഞെരുക്കം ശക്തമായ സാഹചര്യത്തിൽ ബൈജു രവീന്ദ്രൻ രാജ്യം വിടില്ലെന്ന് ഉറപ്പാക്കുകയാണ് ലുക്ക് ഔട്ട് നോട്ടീസ് പുതുക്കുന്നതിന്റെ ലക്ഷ്യം. രവീന്ദ്രനെതിരെ നേരത്തെ തന്നെ എൽഒസി 'ഓൺ ഇന്റിമേഷൻ' പുറപ്പെടുവിച്ചിട്ടുണ്ട്. ഇഡി കൊച്ചി ഓഫീസിന്റെ അഭ്യർത്ഥന മാനിച്ച് ഒന്നര വർഷം മുമ്പായിരുന്നു ഇത്. എന്നാൽ അന്വേഷണം പിന്നീട് ഇഡിയുടെ ബംഗളൂരുവിലെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ബംഗ്ലൂരു യൂണിറ്റാണ് പുതിയ നീക്കങ്ങൾക്ക് പിന്നിൽ. ബൈജു രവീന്ദ്രനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ് ലക്ഷ്യം.

തകർന്ന അവസ്ഥയിൽ നിന്നും തിരിച്ചുകയറാൻ ബൈജൂസ് പുതിയ വഴി തേടുന്നുണ്ട്. കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും, പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നുമാണ് ബൈജു രവീന്ദ്രൻ പുതിയ വാഗ്ദാനം നൽകുന്നത്. ഓഹരി ഉടമകൾക്കയച്ച കത്തിൽ കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണെന്നാണ് സൂചന. ഓഹരി ഉടമകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കുമെന്നതാണ് ബൈജു പ്രഖ്യാപിച്ച ഏറ്റവും വലിയ വാഗ്ദാനം. ഇതിനിടെയാണ് ഇഡിയുടെ പുതിയ നീക്കം.

ഒരു വ്യക്തി വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ഇമിഗ്രേഷൻ അധികാരികൾ അന്വേഷണ ഏജൻസിയെ അറിയിക്കുന്ന നടപടിയാണ് എൽഒസി ഓൺ ഇന്റിമേഷൻ. എന്നാൽ ഇത് വ്യക്തിയെ യാത്രയിൽ നിന്നു തടയുന്നില്ല. അതുകൊണ്ടു തന്നെ ബൈജു രവീന്ദ്രൻ ലുക്ക് ഔട്ട് നോട്ടീസ് കാലത്തും വിദേശ യാത്ര തടയുന്നു. ബൈജു രവീന്ദ്രനെതിരേ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇഡി ബംഗളൂരൂ ഓഫീസിന്റെ പുതിയ നീക്കം. വിദേശ യാത്രകൾ തടഞ്ഞ് ഒരു സ്ഥലത്ത് ബൈജുവിനെ തളച്ചിടലാണ് ലക്ഷ്യം. ഇങ്ങനെ വന്നാൽ ബൈജു ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യും. അതുണ്ടൊയില്ലെങ്കിൽ അറസ്റ്റിന് ഇന്റർപോളിന്റെ സേവനവും തേടാം.

ബൈജൂസ്‌ലേണിങ് ഓപ്പുമായി ശതകോടീശ്വരനായി മാറിയ കണ്ണൂരുകാരനാണ് ബൈജു രവീന്ദ്രൻ. വലിയ പ്രതിസന്ധിയിൽ ബൈജൂസിനെ എത്തിക്കുന്നതാണ് ഇഡിയുടെ പുതിയ നീക്കം. മൂന്നു വർഷമായി രവീന്ദ്രൻ ഏറ്റവും കൂടുതൽ സഞ്ചരിച്ചത് ഡൽഹി- ദുബായ് റൂട്ടിലാണ്. ഈ ആഴ്ച ആദ്യം ബംഗളുരുവിൽ ഉണ്ടായിരുന്നു. നാളെ സിംഗപ്പൂരിലേയ്ക്ക് പോകുമെന്നാണ് വിവരം. പുതിയ നിബന്ധനകളുമായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയാൽ വിദേശ യാത്രയ്ക്കും പിന്നീട് കഴിയില്ല. നിക്ഷേപകരുടെ താൽപ്പര്യം കണക്കിലെടുത്താണ് രവിന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസിന് അധികൃതരെ സമീപിക്കുന്നതെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. എൽഒസി പുറപ്പെടുവിച്ചു കഴിഞ്ഞാൽ രാജ്യത്ത് തിരിച്ചെത്തിയാൽ പിന്നെ ഇന്ത്യയ്ക്ക് പുറത്ത് പോകാൻ കഴിയില്ല.

ഫെമ ആക്ട് പ്രകാരം 9,362.35 കോടി രൂപയുടെ ലംഘനം നടത്തിയെന്നാരോപിച്ച് ബൈജുസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും, രവീന്ദ്രനും കഴിഞ്ഞ വർഷം നവംബറിൽ ഇഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ബൈജുവിന് ലഭിച്ച വിദേശ നിക്ഷേപമാണ് പ്രധാന അന്വേഷണ വിഷയം. 1999 ലെ ഫെമ വ്യവസ്ഥകൾക്ക് വിരുദ്ധമായി വിദേശ ഇടപാടുകൾ നടത്തിയതു വഴി രാജ്യത്തിന് വൻ നഷ്ടം സംഭവിച്ചെന്നും അന്വേഷണ ഏജൻസി പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ 27- 28 തീയതികളിൽ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും, വസതിയിലും അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ കമ്പനിക്ക് ലഭിച്ച നിക്ഷേപങ്ങളുടെ രേഖകളും, വിദേശത്ത് നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് കമ്പനി നടത്തിയ പണമിടപാടുകളെ കുറിച്ചുള്ള വിശദമായ രേഖകൾ സമർപ്പിക്കുന്നതിലും ബൈജൂസ് പരാജയപ്പെട്ടെന്നു ചില റിപ്പോർട്ടുകളുണ്ട്.