കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ തീയിട്ടു വധശ്രമം. ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ ആൾ ട്രെയിനിൽ യാത്രക്കാരുമായി തർക്കത്തിലേർപ്പെട്ടു പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. എട്ടു പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ട്രെയിനിലെ ഡി വൺ കോച്ചിലാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ബേബി മെമോറിയൽ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഒരാൾ കൊയിലാണ്ടിയിലെ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. അക്രമിക്കായി തിരച്ചിൽ നടക്കുകയാണ്.

ജ്യോതീന്ദ്രനാഥ്, പ്രിൻസ്, പ്രകാശൻ എന്നിവർ ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അനിൽകുമാർ, സജിഷ, അദ്വൈദ്, ദീപക്, റൂബി എന്നിവാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. പരിക്കേറ്റവരിൽ പ്രിൻസ് എന്നയാൾക്ക് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. മറ്റൊര കോച്ചിൽ നിന്നും എത്തിയ ആളാണ് അക്രമം നടത്തിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഞായറാഴ്ച രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ടപ്പോഴാണ് യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടത്. ട്രെയിൻ കോരപ്പുഴ പാലത്തിനു മുകളിലൂടെ നീങ്ങുമ്പോഴായിരുന്നു സംഭവം. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. കാറ്റത്ത് തീ പെട്ടെന്ന് പടർന്നുപിടിച്ചതോടെ, സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടർന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്‌മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.

തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി. സംഭവത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പിന്നീട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി. തീപിടിച്ച കംപാർട്ട്‌മെന്റ് മാറ്റിയ ശേഷം ട്രെയിൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു. അതേസമയം, ട്രെയിൻ നിർത്തിയതിനു പിന്നാലെ, തീയിട്ടയാളെന്നു സംശയിക്കുന്ന ചുവപ്പു തൊപ്പിയും ഷർട്ടും ധരിച്ച യുവാവ് ഓടി രക്ഷപ്പെട്ടതായി ട്രെയിനിലുണ്ടായിരുന്നവർ പറയുന്നു. വിവരമറിഞ്ഞ് എലത്തൂരിൽനിന്നും പൊലീസ് സംഘവും കോഴിക്കോട്ട് നിന്ന് റെയിൽവേ പൊലീസും സ്ഥലത്തെത്തി. തീയിട്ടയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.