കാലിഫോർണിയ: യുഎസിലെ കലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികൾ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത പൂർണമായും ഇനിയും നീങ്ങിയില്ല. ഭാര്യ ആലിസ് പ്രിയങ്കയെ (40) വെടിവെച്ചു കൊലപ്പെടുത്തി ഭർത്താവ് ആനന്ദ് സുജിത് ഹെന്റി(42) ആത്മഹത്യ ചെയ്തതാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ഇരട്ടക്കുട്ടികലായ നോഹ, നെയ്ഥൻ (4) എന്നിവരെ എങ്ങനെയാണ് കൊലപപ്പെടുത്തിയത് എന്ന കാര്യത്തിലാണ് അവ്യക്തത നിലനിൽക്കുന്നത്. കുട്ടികളുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. അതിന് പോസ്റ്റുമോർട്ടം റിപ്പോർട്ടു വരുന്നത് വരെ കാക്കേണ്ടി വുരം.

ക്രൂരമായ കൃത്യത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് സാൻ മറ്റെയോ പൊലീസ് പറഞ്ഞു. കുടുംബ വഴക്ക്, സാമ്പത്തിക പ്രതിസന്ധി എന്നീ സാധ്യതകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭാര്യയുമായുള്ള സ്വരച്ചേർച്ച ഇല്ലായ്മയും സംശയരോഗമോ ആകാമെന്നാണ് പൊലീസ് നിഗമനം. ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പാടുകളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

2016ൽ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും തുടർ നടപടികളിലേക്ക് ദമ്പതികൾ കടന്നിട്ടില്ലെന്നു പൊലീസ് പറയുന്നു. അതിനു ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. മാതൃകാ ദമ്പതികളെപ്പോലെയാണ് ഇവർ പെരുമാറിയതെന്നാണ് സമീപവാസികൾ പൊലീസിനു നൽകിയ മൊഴി. എന്നാൽ

2020ലാണ് കോടികൾ വിലയുള്ള വലിയ വീടു സ്വന്തമാക്കി ദമ്പതികൾ സാൻ മറ്റെയോയിലേക്ക് മാറിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ആനന്ദ് 8 വർഷത്തോളം ഗൂഗിളിലും ഒരു വർഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് സ്വന്തം നിലയിൽ ലോജിറ്റ്‌സ് എന്ന പേരിൽ നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ് സ്ഥാപനം തുടങ്ങിയത്. അടുത്തിടെയായി സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നില്ല.

കുട്ടികളുടെ മരണം എപ്പോഴാണെന്നതാണ് പൊലീസ് അന്വേഷിക്കുന്ന മറ്റൊരു കാര്യം. ആലിസിന്റെ മരണത്തിനു ശേഷമാണോ, അതിനു മുൻപാണോ എന്നത് കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകും. ഇതനുസരിച്ച് മരണത്തിലേക്കു നയിക്കാനുള്ള കാരണം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മരണവാർത്ത അറിഞ്ഞ് ആനന്ദിന്റെ രണ്ടു സഹോദരങ്ങൾ യുഎസിൽ എത്തിയിട്ടുണ്ട്.

കുളിമുറിയിൽനിന്ന് കണ്ടെടുത്ത പിസ്റ്റൾ ഉപയോഗിച്ചാണ് കൊലപാതകം എന്നാണ് കരുതുന്നത്. മാസങ്ങൾക്ക് മുമ്പ് വാങ്ങിയതാണെന്നും ഇതിന് ലൈസൻസുണ്ടെന്നുമാണ് റിപ്പോർട്ട്. തോക്ക് വാങ്ങിയത് തന്നെ ഭാര്യയോട് പ്രതികാരം ചെയ്യാനായിരുന്നു. കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. അമ്മ മടങ്ങിയ ശേഷം കൃത്യം നടത്താനായിരുന്നു ആനന്ദിന്റെ പദ്ധതി. അതാണ് പ്രാവർത്തികമാക്കിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് സ്വയം നിറയൊഴിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.

കുളിമുറിയിൽ ബാത്ത്ടബ്ബിൽവച്ചാണ് ഭാര്യയ്ക്ക് നേരേ വെടിവെച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതിനുപിന്നാലെ ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നു. 2020-ലാണ് ആനന്ദും പ്രിയങ്കയും സാന്മെറ്റേയോയിലെ വീട്ടിൽ താമസം ആരംഭിച്ചത്. 2.1 മില്ല്യൺ ഡോളർ(ഏകദേശം 17 കോടിയിലേറെ രൂപ) വിലവരുന്ന വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലെ ഒരുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആലീസ് 'സില്ലോ'യിൽ ഡേറ്റ സയൻസ് മാനേജരായിരുന്നു.

അമേരിക്കയിൽ നിന്നും മടങ്ങിയ അമ്മ ജൂലിയറ്റ് 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ഇരുവർക്കും വാട്‌സാപ് മെസേജ് അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തിരിച്ചു വിളിക്കാഞ്ഞതിനെ തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. അങ്ങനെയാണ് മരണം പുറംലോകത്ത് എത്തിയത്. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.