കൊല്ലം: ഓയൂരിൽ ആറുവസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലായ പത്മകുമാറിന്റെ മനസ്സിന്റെ ഉള്ളിൽ ക്രിമിനൽ ഒളിച്ചിരുന്നുവെന്ന് സൂചന. ശാന്ത മുഖഭാവമാണെങ്കിൽ പ്രശ്‌നക്കാരനായാൽ എന്തും ചെയ്യും. അയൽവാസികളുമായി സഹകരണം കുറവ്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കും. പക്ഷേ നാട്ടുകാർ ഇയാളെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെ എൻജിനിയറിങ് ബുദ്ധി ഇയാളുടേതാണെന്ന് ആരും കരുതിയില്ല.

ബഹുനില വീട്ടിലായിരുന്നു താമസം. വലിയ ചുറ്റുമതിലും കാറുകളും വീട്ടിനുള്ളിൽ ഒന്നിലേറെ നായ്ക്കളും. പരിസരവാസികളുമായി കാര്യമായ സഹകരണം ഇല്ലാതെയായിരുന്നു കംപ്യൂട്ടർ വിദഗ്ധനായ പത്മകുമാറിന്റെ ജീവിതം. മൂന്നു പതിറ്റാണ്ടു എൻജിനീയറിങ് കോളജിൽ നിന്നു റാങ്കോടെ കംപ്യൂട്ടർ എൻജിനീയറിങ് പഠിച്ചിറങ്ങിയ പത്മകുമാർ ഉയർന്ന ജോലികൾ സ്വീകരിക്കാതെ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ടികെഎം കോളേജിലാണ് പഠിച്ചതെന്നാണ് സൂചന. ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ വൈവിധ്യമാർന്ന ബിസിനസുകളിൽ കൈവച്ചു.

കേബിൾ ടിവി രംഗപ്രവേശം ചെയ്ത കാലത്തു തന്നെ ചാത്തന്നൂർ കേന്ദ്രീകരിച്ചു കേബിൾ ടിവി ശ്യംഖല ആരംഭിച്ചു. പിന്നീടു റിയൽ എസ്റ്റേറ്റ്, പാഴ്‌സൽ ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യസ്റ്റാൾ, പോളച്ചിറയിൽ 5 ഏക്കറോളം ഫാം ഹൗസ്, തമിഴ്‌നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കായി ശ്രദ്ധ. ആർടിഒ ഓഫീസിലായിരുന്നു അച്ഛന് ജോലി. അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക ആ ജോലി കിട്ടി. വീട്ടിൽ നല്ല സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഈയിടെയായി കടത്തിലാണെന്നും പറയുന്നു.

അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത ചാത്തന്നൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കഴിഞ്ഞ ജനുവരിയിൽ പദ്കുമാർ കാർ ഇടിപ്പിച്ച ശേഷം നിറുത്താതെ പോയി. തൊട്ടടുത്ത ദിവസം ദമ്പതികൾ വീട്ടിലെത്തിയപ്പോൾ പത്മകുമാറും കുടുംബവും ബഹളം വച്ച് തുരത്തി. പിന്നീട് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കി. റിയൽ എസ്റ്റേറ്റ് ഇടപാടുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ചാത്തന്നൂരിലെ ആദ്യകാല കേബിൾ ടി.വി ശൃംഖല നടത്തിപ്പുകാരനാണ്. കല്യാണി കേബിൾസ് എന്നായിരുന്നു പേര്. വൻതുകയ്ക്ക് കുറച്ച് കാലം മുമ്പ് കേബിൾ ടി.വി ശൃംഖല വിറ്റു.

അതിന് ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചത്. ചാത്തന്നൂർ ജംഗ്ഷനിലെ ബാറിന് സമീപം ബേക്കറിയുണ്ട്. ഭാര്യ അനിതയാണ് ബേക്കറി നോക്കി നടത്തിയിരുന്നത്. നായകളോട് വൻ കമ്പമാണ്. വീട്ടിൽ മുന്തിയ ഇനത്തിലുള്ള മൂന്ന് നായകളുണ്ട്. നേരത്തെ നാടൻ ഇനത്തിലുള്ള നായകളെയും വളർത്തിയിരുന്നു. പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ചിലരോട് വൻ തുക കടം ചോദിച്ചതായും നാട്ടുകാർ പറയുന്നു.

തമിഴ്‌നാട്ടിലെ ഫാമിൽ ഒളിച്ചുതാമസിക്കാൻ പോകുമ്പോഴായിരുന്നു അറസ്റ്റ് എന്നാണ് സൂചന. മകൾ അനുപമ പഠനത്തിൽ മിടുക്കുകയായിരുന്നു. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഉയർന്ന മാർക്കോടെയാണ് ജയിച്ചത്. ഇപ്പോൾ വിദൂര ഡിഗ്രി കോഴ്‌സിന് പഠിക്കുകയാണ്. പത്മകുമാറിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ച നിർണായക തെളിവ് ലഭിച്ചത് കല്ലുവാതുക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെതാണെന്നാണ് വിവരം.

പൊലീസ് അന്വേഷണത്തിനിടെയാണ് ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നത്. ഇത് കേന്ദ്രീകരിച്ച് പിന്നീട് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ചാത്തന്നൂർ കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിയാണ് ഇതിന് പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രൈവറാണ്.

ഇയാൾക്ക് സ്വിഫ്റ്റ് ഡിസയർ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായും ഓട്ടോ ഡ്രൈവർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വിഫ്റ്റ് കാർ വീട്ടിൽ ഉപേക്ഷിച്ച് നീലക്കാറിൽ കടന്നതായി പൊലീസിന് വിവരം ലഭിച്ചത്.