ആലുവ: തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയുടെ മകളെ തേടി പൊലീസ് പരിശോധന ഊർജ്ജിതം. പെൺകുട്ടിയെ കൊണ്ടുപോയ അസഫാക് ആലം എന്നയാളെ ലഭിച്ചെങ്കിലും പെൺകുട്ടി എവിടെ എന്ന വ്യക്തത ഇനിയും കൈവന്നിട്ടില്ല. പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും പെൺകുട്ടിയിലേക്ക് എത്താൻ സാധിച്ചിട്ടില്ല.

കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്കു കൈമാറിയെന്നു പിടിയിലായ പ്രതി അസഫാക് ആലം. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി. കുട്ടിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അസഫാക്കിന്റെ രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്തു വരികയാണ്.

ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്. മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെ (6) ആണ് തട്ടിക്കൊണ്ടുപോയത്.

ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്‌കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്‌നി. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽനിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ചാന്ദ്‌നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.

മുക്കത്ത് പ്ലാസയിൽ ആലത്തിന്റെ മുറിയിൽ വേറേയും ആളുകളുണ്ട്. ഇന്നലെ ചിക്കൻ അടക്കം ഇയാൾ വാങ്ങി കൊണ്ടു വന്നു. മുറിയിൽ വൈദ്യുതി ഇല്ലാത്തതു കൊണ്ട് ഭക്ഷണം പാകം ചെയ്യാൻ കഴിഞ്ഞില്ല. ഈ സമയം അയൽവാസിയോട് അവരുടെ മുറിയിൽ നിന്നും വൈദ്യുതി എടുക്കുന്നതും ചർച്ച ചെയ്തു. ഈ സമയവും മദ്യലഹരിയിലായിരുന്നു അയാൾ. ഇതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടികൾ കളിക്കുന്നത് നിരീക്ഷിച്ചാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് കരുതുന്നത്.

പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.