കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. പുതിമൂന്നാം വാർഡിലെ കമ്പനിപ്പടി - മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള റാമ്പ് പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് കെട്ടിട ഉടമകളും നെല്ലിക്കുഴി പഞ്ചായത്ത് ജീവനക്കാരുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

റാമ്പ് നിർമ്മാണം അനധികൃതമാണെന്ന് കാണിച്ച് പരാതി ലഭിച്ചെന്നും അന്വേഷണത്തിൽ റോഡ് കൈയേറിയാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്ന് ബോദ്ധ്യപ്പെട്ടെന്നും നോട്ടീസ് നൽകിയിട്ടും റാമ്പ് പൊളിച്ചു മാറ്റാൻ എത്തിയതെന്നുമാണ് സംഭവത്തിൽ പഞ്ചായത്ത് സെ
ക്രട്ടറിയുടെ വിശദീകരണം.

എന്നാൽ സ്ഥലം ഉടമകളായ തങ്ങൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടില്ലന്നും മുൻ സ്ഥലമുടമയായിരുന്ന പിതാവിനാണ് നോട്ടിസ് നൽകിയതെന്നും ഇതെക്കുറിച്ച് ബോദ്ധ്യപ്പെടുത്താൻ പിതാവ് വിശദീകരണവുമായി ഓഫീസിൽ എത്തിയപ്പോൾ 'ഇനി മക്കൾ നിങ്ങളുടേതല്ലന്നു പറയുമല്ലോ ' എന്ന് ചോദിച്ച്, അപമാനിച്ച് അയച്ചെന്നും കെട്ടിട ഉടമകളിൽ ഒരാളായ മാലിക് ഇടപ്പാറ പറഞ്ഞു.

നിലവിൽ കൈവശത്തിലിരിക്കുന്ന സ്ഥലത്ത്, കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്താണ് റാമ്പ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം തങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും പഞ്ചാത്ത് അധികൃതർ പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഇക്കാര്യം ചോദിച്ചിട്ട് പഞ്ചായത്ത് അധികൃതർ കൃത്യമായ മറുപിടി നൽകാനും തയ്യാറായില്ല. മാലിക് വിശദമാക്കി.

ജെ സി ബി യും ടിപ്പർ ലോറികളുമായി പൊലീസ് സന്നാഹത്തോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം റാമ്പ് പൊളിക്കാൻ എത്തിയത്. രണ്ട് മാസം മുൻപ് ഈ പ്രദേശത്ത് പഞ്ചായത്ത് വഴിയോട് ചേർന്ന് ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ പഞ്ചായത്ത് അധികാരികളും കെ എസ് ഇ ബി ഉദ്യോഗസ്ഥരും ശ്രമിച്ചത് അന്ന് വലിയ സംഘർഷത്തിന് കാരണമായിരുന്നു.

കടുത്ത എതിർപ്പിനെ തുടർന്ന് അന്ന് ട്രാൻസ്‌ഫോർമർ സ്ഥാപിക്കാതെ വൈദ്യുത വകുപ്പ് അധികൃതർ മടങ്ങുകയായിരുന്നു. പിന്നീട് ജനവാസ മേഖലയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുള്ള നീക്കത്തെ എതിർത്തുകൊണ്ട് പരിസരവാസികൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി വിഷയത്തിൽ ഉചിതമായ സ്ഥലം ഏതെന്ന് നിർണ്ണയിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുകയുമായിരുന്നു.

പരിശോധനയിൽ നിർദ്ദിഷ്ട സ്ഥലത്ത് ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുള്ള സൗകര്യമില്ല എന്ന് എഡിഎം കണ്ടെത്തിയതായിട്ടാണ് സൂചന. ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാൻ എഡിഎം വൈദ്യുത വകുപ്പ് അധികാരികളോട് നിർദ്ദേശിച്ചതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.

ഇത്തരത്തിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യതയും തങ്ങളുമായി ശത്രുതയിലായ പ്രദേശവാസികൾ അധികൃതരിൽ സമ്മർദ്ദം ചെലത്തിയതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കെട്ടിട ഉടമകൾ അറിയിച്ചു.