ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കവേ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 65 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) സമീപിച്ച് കോൺഗ്രസ്.

ചൊവ്വാഴ്‌ച്ച പാർട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതിൽ 65 കോടി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ബുധനാഴ്ച ഐ.ടി.എ.ടിയെ സമീപിച്ച കോൺഗ്രസ്, വിഷയത്തിൽ പരാതി നൽകുകയായിരുന്നു. ബെഞ്ചിന് മുൻപാകെ സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിന് മുൻപേയാണ് ആദായനികുതിവകുപ്പിന്റെ നടപടിയെന്ന് കോൺഗ്രസ് പരാതിയിൽ ആരോപിക്കുന്നു.

സ്റ്റേ അപേക്ഷയിൽ തീരുമാനം ഉണ്ടാകുന്നതുവരെ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടിയുണ്ടാകരുതെന്നും കോൺഗ്രസ് ഐ.ടി.എ.ടിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വിഷയം പരിഗണിക്കുന്നിടംവരെ തൽസ്ഥിതി തുടരണമെന്ന് ഐ.ടി.എ.ടി. നിർദേശിച്ചു.

കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നാല് ബാങ്ക് അക്കൗണ്ടുകൾ ആദായനികുതിവകുപ്പ് മരവിപ്പിച്ച കാര്യം, മുതിർന്ന നേതാവും പാർട്ടി ട്രഷററുമായ അജയ് മാക്കനാണ് അറിയിച്ചത്. 2018-19 കാലത്തെ ടാക്സ് റിട്ടേൺ കേസുമായി ബന്ധപ്പെട്ട് 210 കോടിരൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.

അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതായി കോൺഗ്രസ് നേതൃത്വം അറിയുന്നത് നൽകിയ ചെക്കുകൾ മടങ്ങിയതോടെയാണ്. എ.ഐ.സി.സി. ഓഫീസിലെ വൈദ്യുതബില്ലുകൾ അടയ്ക്കാനും ജീവനക്കാർക്ക് ശമ്പളംനൽകാനുമടക്കം പണമില്ലാത്ത അവസ്ഥയാണിപ്പോഴെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞിരുന്നു.

എ.ഐ.സി.സി. അക്കൗണ്ടുകളിൽ 135.07 കോടിയും യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ 75.18 കോടിയും തുക സൂക്ഷിക്കണമെന്നായിരുന്നു ബാങ്കുകൾക്ക് ആദായനികുതി വകുപ്പ് നൽകിയ നിർദ്ദേശം. ഇതാണ് പിന്നീട് 115 കോടി രൂപ അക്കൗണ്ടിൽ നിലനിർത്തണമെന്ന നിബന്ധനയോടെ ട്രിബ്യൂണൽ പുനഃസ്ഥാപിച്ചത്.