ആലപ്പുഴ: കായംകുളം എരുവയിൽ യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ അശ്വതി(ലൗലി)യെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം പ്രശാന്തിനെ കാണാനില്ല. ഭർത്താവ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണവും. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

വാടക വീടിന്റെ സ്വീകരണ മുറിയിലാണ് ലൗലിയുടെ മൃതദേഹം കണ്ടത്. കഴുത്തിൽ മുറിവേറ്റ പാടുണ്ട്. വായിൽ നിന്നും രക്തം വാർന്ന നിലയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുൻപ് ഇവരുടെ മക്കൾ ലൗലിയുടെ വീട്ടിൽ പോയിരുന്നു. രാവിലെ തിരികെ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കായംകുളം പൊലീസിനെ വിവരം അറിയിച്ചു. ഭർത്താവ് പ്രശാന്ത് ഒളിവിലാണ്. ശനിയാഴ്ച പുലർച്ച വരെയും ഇയാൾ വീട്ടിലുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആലപ്പുഴയിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഭർത്താവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.