തിരുവനന്തപുരം: കഠിനം കുളം കോൺവെന്റിലെ കൂട്ട പീഡനവുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളുടെ ഭാഗമായി പൊലീസ് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മറ്റൊരു പീഡന വിവരം ഇരയായ പെൺകുട്ടി പൊലീസിനോടു തുറന്ന് പറഞ്ഞത്. ഡാനിയേൽ എന്ന യുവാവ് വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചിരുന്നു. ഭീക്ഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തതു കാരണം ആറ് തവണ ശാരീരിക ബന്ധത്തിലേർപ്പെടേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് കന്യാസ്ത്രീയാകാൻ മഠത്തിൽ എത്തിയതെന്നും പെൺകുട്ടി മൊഴി നൽകി.

ആറേഴു മാസം മുൻപ് പ്രണയാഭ്യർത്ഥനയുമായാണ് ഡാനിയേൽ തന്നെ സമീപിച്ചത്. നിരന്തര ശല്യത്തിനൊടുവിൽ തനിക്ക് വഴങ്ങേണ്ടി വന്നു. ഇതു വരെ ഇതു മറ്റാരോടും പറഞ്ഞില്ല. തന്നോടു പ്രണയം നടിച്ച ശേഷം ചൂഷണമായിരുന്നു ലക്ഷ്യമെന്ന് പിന്നീടാണ് മനസിലാക്കിയത്. മത്സ്യത്തൊഴിലാളിയായ ഡാനിയേലിനെ സംബന്ധിച്ച് 16 കാരിയായ പെൺകുട്ടി നൽകിയ മൊഴിയുടെ ഗൗരവവ്വവും കേസിന്റെ സ്വഭാവവും പരിഗണിച്ച് കേസ് അപ്പോൾ തന്നെ കഠിനം കുളം പൊലീസ് പൊഴിയൂർ പൊലീസിന് കൈമാറി. പ്രതിയെ ഉൾപ്പെടെയാണ് മൂന്ന് ദിവസം മുൻപ് കഠിനംകുളം പൊലീസ് കൈമാറിയത്.

കേസെടുത്തുവെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുന്നുവെന്നും പൊഴിയൂർ സി ഐ ബിനു പ്രതികരിച്ചു. അതേ സമയം കഠിനംകുളം കോൺവെന്റ് കേസിലെ മുഴുവൻ പ്രതികളെയും ആറ്റിങ്ങൽ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി കഠിനം കുളം പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. മേഴ്‌സണും രഞ്ചിത്തും അടക്കമുള്ള പ്രതികൾ വേറെയും പെൺകുട്ടികളെ വലയിലാക്കിയതായി സൂചനയുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിനാണ് കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുന്നത്. വലിയതുറ ഫിഷർമെൻ കോളനി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ സുധീഷ് നൈറ്റ് പട്രോളിംഗിന് പോകുന്നതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് കഠിനംകുളം മഠത്തിന് സമീപം സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും കാണുന്നത്. വണ്ടി നിർത്തി പ്രാഥമിക പരിശോധനയിൽ തന്നെ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണർത്തി എസ് ഐ തന്നെ കാര്യം പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചു നിൽക്കവേ തന്നെ തൊട്ടടുത്ത കോൺവെന്റിന്റെ മതിൽ രണ്ട് യുവാക്കൾ ചാടി കടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പ്പെട്ടു. മതിൽ ചാടി കടന്ന് ഓടിയ യുവാക്കളെ പിൻതുടർന്ന് എസ്‌ഐ സുധീഷ് കീഴ്‌പ്പെടുത്തി .മൽ പിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തിൽ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പൊലീസ് പിടിച്ചു. അസമയത്ത് കോൺവെന്റിലെ മതിൽ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാൻ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണർന്ന് എത്തി. നാട്ടുകാർ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ സുധീഷ് പൂജപ്പുര പഞ്ചകർമ്മയിൽ ചികിത്സയിലാണ്. പിന്നീട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മൂന്ന് യുവാക്കൾ അറസ്റ്റിലായതായതായി കഠിനംകുളം പൊലീസും അറിയിച്ചിരുന്നു. തിരുവനന്തപുരം വലിയതുറ സ്വദേശികളായ 23 കാരൻ മേഴ്സൺ, 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരൻ അരുൺ, 20 വയസ്സുള്ള ഡാനിയൽ എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്.

വാച്ചറുടെ കണ്ണ് വെട്ടിച്ച് കോൺവെന്റിന്റെ മതിൽ ചാടി പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.  മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെൺകുട്ടികൾ കോൺവെന്റിൽ എത്തിലെത്തിയത്.

ഇതിൽ ഒരു പെൺകുട്ടിയുടെ സുഹൃത്ത് മതിൽ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു. ഇയാൾ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രതികൾ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികൾ മഠത്തിൽ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികൾ പുലർച്ചെ ആണ് മടങ്ങി പോയിരുന്നത്. പീഡനത്തിന് ശേഷം മഠത്തിന്റെ മതിൽചാടി പുറത്തു വരുമ്പോഴാണ് പൊലീസിന് മുമ്പിൽപ്പെടുന്നത്. പിടിയിലായ യുവാക്കളുടെ മൊഴി അനുസരിച്ചാണ് രണ്ട് പേർ കൂടി അറസ്റ്റിലായത്.

മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവർക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മഠത്തിലെ തന്നെ മറ്റാർക്കെങ്കിലും കേസുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് കഠിനംകുളം പൊലീസ് എസ് എച്ച് ഒ സാജു ആന്റണി പറഞ്ഞു.