ബംഗളൂരു: മാസപ്പടി കേസിൽ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് 2.30നാണ് വിധി പറയുന്നത്.

കരിമണൽ കമ്പനിയിൽനിന്നു മാസപ്പടി വാങ്ങിയെന്ന കേസിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്എഫ്ഐഒയോട് നേരത്തെ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ നൽകിയ ഹർജി വിധി പറയാൻ മാറ്റിയത്.

കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങൾ പൂർണമായി സഹകരിച്ചിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്‌സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം. രണ്ട് സമാന്തര അന്വേഷണങ്ങളാണോ കമ്പനിക്കെതിരെ നടക്കുന്നത് എന്ന് പോലും അറിയില്ല. അങ്ങനെയെങ്കിൽ അത് നിയമപരമായി നിലനിൽക്കില്ല. എസ്.എഫ്.ഐ.ഒ പോലെ ഒരു ഏജൻസിയിൽ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്‌സാലോജികിന്റെ അഭിഭാഷകൻ വാദിച്ചു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിന്റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് സി.എം.ആർ.എൽ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിൽ 1.72 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക്കിന് ഒരു സേവനവും നൽകാതെ നൽകിയതിനും തെളിവുണ്ട്.

വിവിധ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള ഇടപാടുകളിൽ സമഗ്രമായ അന്വേഷണം നടത്താൻ എസ്എഫ്‌ഐഒ പോലുള്ള സംവിധാനം ആവശ്യമായതിനാലാണ് അന്വേഷണത്തിലേക്ക് നീങ്ങിയതെന്നും എ.എസ്.ജി വാദിച്ചു. വാദങ്ങൾ വിശദമായി കേട്ട കോടതി എസ്എഫ്‌ഐഒ ചോദിച്ച രേഖകൾ നൽകാനും അന്വേഷണവുമായി സഹകരിക്കാനും എക്‌സാലോജിക്കിന് നിർദ്ദേശം നൽകിയിരുന്നു. കേസിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് എസ്.എഫ്.ഐ.ഒയ്ക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.

ഇതുവരെ കേന്ദ്ര സർക്കാറിന്റെ മൂന്ന് ഏജൻസികളാണ് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ചത്. ആദായ നികുതി വകുപ്പിന്റെ ഇൻട്രിം സെറ്റിൽമെന്റ് ബോർഡ്, രജിസ്ട്രാർ ഓഫ് കമ്പനീസ്(ആർഒസി), സീരിയസ് ഫ്രോഡ് ഇൻവസിറ്റിഗേഷൻ ഓഫീസ്. ഈ മൂന്ന് അന്വേഷണങ്ങളും പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. മൂന്ന് വർഷം മുമ്പ് വീണയുടെ എക്സാലോജിക്കിനെതിരെ രജിസ്ട്രാർ ഓഫ് കമ്പനീസിന് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങുമ്പോൾ പലതവണ വീണയുടെ കമ്പനിയെ വിളിച്ചുവരുത്തുകയും വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. എന്നാൽ, വിഷയം കേരളത്തിൽ ചർച്ചയായത് ഇൻട്രിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൽ മാത്രമാണ് താനും.

2020 നവംബർ മാസം മുതൽ വീണയുടെ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കർണാടക ആർ.ഒ.സിയുടെ അന്വേഷണമായിരുന്നു നടന്നത്. അന്നെല്ലാം പലതവണ വീണയുടെ കമ്പനിക്ക് സമൻസ് അയച്ചു. കൂടാതെ വിശദീകരണങ്ങളും തേടി. എന്ത് സോഫ്്റ്റ്‌വെയർ സഹായം നൽകി എന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയർത്തിയെങ്കിലും അതിനൊന്നും വ്യക്തമായ മറുപടി നൽകിയില്ല. ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വിശദീകരണമാണ് വീണയുടെ കമ്പനി നൽകിയത്. 2021 ജനുവരി 9നാണ് ആദ്യ നോട്ടീസ് അയച്ചത്. തുടർന്ന് 22.07.22ാം തീയ്യതി വീണയുടെ കമ്പനി നോട്ടീസിന് മറുപടി കൊടുത്തു.

തുടർന്ന് 11.08.2023ൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടു തയ്യാറാക്കിയ വീണയ്ക്കും കമ്പനി ഓഡിറ്റർക്കും അയച്ചു കൊടുക്കുന്നു. തുടർന്ന് 08.09.2023ൽ വീണ തൃപ്തികരമല്ലാത്ത ഒരു മറുപടിയും നൽകി. 29.12.2023ൽ കമ്പനീസ് ആക്ട് പ്രകാരം കേസെടുക്കുകയും അന്വേഷണം വിപുലപ്പെടുത്തുകയും ചെയതു. തുടർന്നിങ്ങോട്ട് വിവിധ ഘട്ടങ്ങളിൽ ആർഒസി നടത്തിയ അന്വേഷണ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. എന്തുകൊണ്ടണ് അന്വേഷണം നടത്തുന്നത് എന്നത് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

തന്റെ കമ്പനിക്കെതിരെ ആർഒസി അന്വേഷണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് എസ്എഫ്ഐഒ അന്വേഷണം വേണ്ടെന്നും കാണിച്ചു സമർപ്പിച്ച ഹർജിയിൽ ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വീണയ്ക്ക് തന്നെ കുരുക്കാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതോടെ എസ്എഫ്ഐഒ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങളും കോടതിയുടെ മുന്നിലുണ്ട്. അതുകൊണ്ട് തന്നെ എസ്എഫ്.ഐഒ അന്വേഷണം കോടതി സ്റ്റേ ചെയ്യാനുള്ള സാധ്യതയും കുറവാണ്.

ഈ വിവരങ്ങളൊന്നും അന്ന് മാധ്യമങ്ങളിൽ നിന്നും വന്നിരുന്നില്ല. വീണയുടെ കോടതിയിലെ വാദങ്ങൾ തന്നെ സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധത്തെയും തകർക്കുന്നതാണ്. ഇപ്പോൾ കണ്ടെത്തിയ 1.72 കോടിക്ക് അപ്പുറത്തേക്കും അന്വേഷണം നടക്കുമെന്ന് ഉറപ്പാണ്. വീണയുടെ കമ്പനി സമാനമായ മാർഗ്ഗത്തിൽ മാസപ്പടി വാങ്ങിയിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങളും അന്വേഷണ പരിധിയിലേക്കാണ് നീങ്ങുന്നത്.

കേസുമായി സഹകരിക്കാനാണ് എക്‌സാലോജിക്കിന് ഹൈക്കോടതി നൽകിയ നിർദ്ദേശം. ഇതിനൊപ്പം അറസ്റ്റുൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്നും വിധി വരുന്നത് വരെ അത്തരം നീക്കങ്ങൾ നടത്തരുതെന്നും കമ്പനികാര്യ വകുപ്പിനും ഹൈക്കോടതി നിർദ്ദേശം നൽകി.

കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടാണ് എക്സാലോജിക് സൊലൂഷൻസ് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ കർണ്ണാടക ഹൈക്കോടതിയിൽ എത്തിയത്. അതേസമയം, എസ്എഫ്‌ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്‌സാലോജിക് ഹാജരാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എസ്എഫ്ഐഒ അന്വേഷണം നിലനിൽക്കില്ലെന്ന് എക്സാലോജിക്ക് കോടതിയിൽ അവകാശപ്പെട്ടു.

രജിസ്റ്റ്രാർ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആർഎല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നൽകിയിട്ടുണ്ടെന്നും എക്സാലോജിക് അറിയിച്ചു. അതോടെ രജിസ്റ്റ്രാർ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോൾ അന്വേഷണപുരോഗതി അറിയില്ലെന്ന് എക്സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം. എസ്എഫ്ഐഒ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിർകക്ഷികളാക്കിയാണ് വീണയുടെ ഹർജി.

അതിശക്തമായ മറുവാദം എസ് എഫ് ഐ ഒയും ഉയർത്തി. രാഷ്ട്രീയക്കാർക്ക് 135 കോടി കൊടുത്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം. ഇതുവരെ വീണയ്ക്ക് നോട്ടീസ് മാത്രമേ നൽകിയിട്ടുള്ളൂ. അതിന് അപ്പുറത്തേക്ക് ഒന്നും തീരുമാനിച്ചിട്ടില്ല. എക്‌സാലോജിക്കിന് സേവനമില്ലാതെ 1.72 കോടി നൽകിയെന്ന് കണ്ടെത്തിയെന്നും എസ് എഫ് ഐ ഒ അറിയിച്ചു. സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകൾ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്ഐഒ സമൻസ് നൽകിയിരുന്നു. നേരത്തേ സിഎംആർഎലിലും കെഎസ്ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നൽകിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നൽകിയത്.