കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി സമർപ്പിച്ച ഹർജിയിൽ ഇന്ന് കർണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കാനിരിക്കവേ വീണ വിജയനൊപ്പം സിപിഎമ്മിനും നെഞ്ചിടിപ്പ്. വീണക്കതിരെ അന്വേഷണം തുടരാനാണ് വിധിയെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം കടുത്ത സമ്മർദ്ദത്തിലാകും. മുഖ്യമന്ത്രിയെയും മകളെയും ന്യായീകരിക്കാൻ തയ്യാറാക്കിയ ക്യാപസ്യൂളുകൾ ഒന്നും തന്നെ പോരാത്ത അവസ്ഥയും ഉണ്ടാകും. അതുകൊണ്ട് തന്നെ വിവിധ കോണകളിൽ ആശങ്ക നിറയുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷൻ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. അതിനാൽ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിർണായകമാണ്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസി അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങൾ പൂർണമായി സഹകരിച്ചിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്‌സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം.

അതേസമയം ആർഒസി അന്വേഷണ റിപ്പോർട്ടിൽ അടക്കമുള്ളതാകട്ടെ വീണയുടെ കമ്പനിയുടെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തുന്നതുമാണ്. അതുകൊണ്ട് തന്നെ മുന്നോട്ടു പ്രയാണം വളരെ ബുദ്ധിമുട്ടേറിയതാകം. രണ്ട് സമാന്തര അന്വേഷണങ്ങളാണോ കമ്പനിക്കെതിരെ നടക്കുന്നത് എന്ന് പോലും അറിയില്ലെന്നാണ് വീണയുടെ കമ്പനിയുടെ പ്രധാന വാദം. അങ്ങനെയെങ്കിൽ അത് നിയമപരമായി നിലനിൽക്കില്ല. എസ്.എഫ്.ഐ.ഒ പോലെ ഒരു ഏജൻസിയിൽ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്‌സാലോജികിന്റെ അഭിഭാഷകൻ വാദിച്ചു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിന്റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് സി.എം.ആർ.എൽ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിൽ 1.72 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക്കിന് ഒരു സേവനവും നൽകാതെ നൽകിയതിനും തെളിവുണ്ട്.

വിവിധ ഏജൻസികളുടെ അന്വേഷണ വലയിലുള്ള ഇടപാടുകളിൽ സമഗ്രമായ അന്വേഷണം നടത്താൻ എസ്എഫ്‌ഐഒ പോലുള്ള സംവിധാനം ആവശ്യമായതിനാലാണ് അന്വേഷണത്തിലേക്ക് നീങ്ങിയതെന്നും എ.എസ്.ജി വാദിച്ചു. വാദങ്ങൾ വിശദമായി കേട്ട കോടതി എസ്എഫ്‌ഐഒ ചോദിച്ച രേഖകൾ നൽകാനും അന്വേഷണവുമായി സഹകരിക്കാനും എക്‌സാലോജിക്കിന് നിർദ്ദേശം നൽകിയിരുന്നു. കേസിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് എസ്.എഫ്.ഐ.ഒയ്ക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.

ഇതുവരെ കേന്ദ്ര സർക്കാറിന്റെ മൂന്ന് ഏജൻസികളാണ് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ചത്. ആദായ നികുതി വകുപ്പിന്റെ ഇൻട്രിം സെറ്റിൽമെന്റ് ബോർഡ്, രജിസ്ട്രാർ ഓഫ് കമ്പനീസ്(ആർഒസി), സീരിയസ് ഫ്രോഡ് ഇൻവസിറ്റിഗേഷൻ ഓഫീസ്. ഈ മൂന്ന് അന്വേഷണങ്ങളും പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. മൂന്ന് വർഷം മുമ്പ് വീണയുടെ എക്‌സാലോജിക്കിനെതിരെ രജിസ്ട്രാർ ഓഫ് കമ്പനീസിന് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങുമ്പോൾ പലതവണ വീണയുടെ കമ്പനിയെ വിളിച്ചുവരുത്തുകയും വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. എന്നാൽ, വിഷയം കേരളത്തിൽ ചർച്ചയായത് ഇൻട്രിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൽ മാത്രമാണ് താനും.

2020 നവംബർ മാസം മുതൽ വീണയുടെ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കർണാടക ആർ.ഒ.സിയുടെ അന്വേഷണമായിരുന്നു നടന്നത്. അന്നെല്ലാം പലതവണ വീണയുടെ കമ്പനിക്ക് സമൻസ് അയച്ചു. കൂടാതെ വിശദീകരണങ്ങളും തേടി. എന്ത് സോഫ്്റ്റ്‌വെയർ സഹായം നൽകി എന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയർത്തിയെങ്കിലും അതിനൊന്നും വ്യക്തമായ മറുപടി നൽകിയില്ല. ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വിശദീകരണമാണ് വീണയുടെ കമ്പനി നൽകിയത്. 2021 ജനുവരി 9നാണ് ആദ്യ നോട്ടീസ് അയച്ചത്. തുടർന്ന് 22.07.22ാം തീയ്യതി വീണയുടെ കമ്പനി നോട്ടീസിന് മറുപടി കൊടുത്തു.

തുടർന്ന് 11.08.2023ൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടു തയ്യാറാക്കിയ വീണയ്ക്കും കമ്പനി ഓഡിറ്റർക്കും അയച്ചു കൊടുക്കുന്നു. തുടർന്ന് 08.09.2023ൽ വീണ തൃപ്തികരമല്ലാത്ത ഒരു മറുപടിയും നൽകി. 29.12.2023ൽ കമ്പനീസ് ആക്ട് പ്രകാരം കേസെടുക്കുകയും അന്വേഷണം വിപുലപ്പെടുത്തുകയും ചെയതു. തുടർന്നിങ്ങോട്ട് വിവിധ ഘട്ടങ്ങളിൽ ആർഒസി നടത്തിയ അന്വേഷണ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. എന്തുകൊണ്ടണ് അന്വേഷണം നടത്തുന്നത് എന്നത് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

തന്റെ കമ്പനിക്കെതിരെ ആർഒസി അന്വേഷണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് എസ്എഫ്‌ഐഒ അന്വേഷണം വേണ്ടെന്നും കാണിച്ചു സമർപ്പിച്ച ഹർജിയിൽ ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വീണയ്ക്ക് തന്നെ കുരുക്കാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതോടെ എസ്എഫ്‌ഐഒ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങളും കോടതിയുടെ മുന്നിലുണ്ട്. അതുകൊണ്ട് തന്നെ എസ്എഫ്.ഐഒ അന്വേഷണം കോടതി സ്റ്റേ ചെയ്യുമോ എന്നതാണ് ഉയരുന്ന ചോദ്യം.

അതേസമയം വിധി മറിച്ചായാൽ സുപ്രംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പുകളും റെഡിയാണ്. പിണറായി വിജയന്റെ ക്വിക്ക് റെസ്‌പോൺസ് ടീം ഇതിനുള്ള ഒരുക്കങ്ങളെല്ലാം തയ്യാറാക്കിയട്ടുണ്ട്. രാഷ്ട്രീയമായി കൂടി സിപിഎം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധിയാണ് കർണാടക ഹൈക്കോടതിയിൽ നിന്നും വരാനിരിക്കുന്നത്.