മലപ്പുറം: മദ്യപിച്ച് ലക്ക് കെട്ട് അപകടമുണ്ടാക്കിയ എഎസ്ഐ മലപ്പുറം സ്റ്റേഷനിലെ ഡ്രൈവർ. അപകടം സംഭവിച്ചത് പൊലീസ് ജീപ്പ് വർക്ഷോപ്പിലേക്ക് കൊണ്ടുപോകും വഴി. ഉദ്യോഗസ്ഥനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നാലുടൻ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

മദ്യപിച്ച് ലക്ക് കെട്ട് പൊലീസ് ജീപ്പ് ഓടിച്ച് കാറിൽ ഇടിച്ച സംഭവത്തിൽ മലപ്പുറം എഎസ്ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം മക്കരപ്പറമ്പിലാണ് സംഭവം. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെതിരെ മങ്കട പൊലീസ് കേസ് എടുത്തത്. ഇന്നലെ രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇയാൾ ഓടിച്ചിരുന്ന പൊലീസ് ജീപ്പ് മക്കരപ്പറമ്പ് ഭാഗത്തുനിന്ന് വന്ന ഒരു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്നും നിർത്താതെ പോയ ജീപ്പ് നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഈ സമയത്തായിരുന്നു മദ്യപിച്ച നിലയിൽ എഎസ്ഐയെ ഡ്രൈവർ സീറ്റിൽ നിന്നും കണ്ടത്.

നാട്ടുകാർ ഇയാളിൽ നിന്നും പലകാര്യങ്ങളും അന്വേഷിച്ച് അറിയാൻ ശ്രമിച്ചിരുന്നെങ്കിലും മദ്യലഹരിയിൽ ആയിരുന്ന ഉദ്യോഗസ്ഥന് കൃത്യമായി ഒന്നും പറയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏത് സ്റ്റേഷനിലെ വാഹനമാണെന്ന് ഉദ്യോഗസ്ഥനോട് നാട്ടുകാർ ചോദിച്ചേങ്കിലും അദ്ദേഹം മറുപടി പറയാത്തത് വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും.

തുടർന്ന് വിവരമറിഞ്ഞ് മങ്കട പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും എന്നുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

വാഹനാപകടങ്ങൾ പതിവായതോടെ ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള ബോധവൽക്കരണ പരിപാടിയാണ് നടത്തി വരുന്നത്. അതിനിടെയാണ് മദ്യപിച്ചെത്തിയ പൊലീസുകാരനെ നാട്ടുകാർ തന്നെ കൈയോടെ പൊക്കിയത്.