കൊച്ചി: കൊച്ചിയലെ ബാറിൽ വെടിവെപ്പ്. കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബാർ ജീവനക്കാർക്കാണ് വെടിയേറ്റത്. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ബാറിലെ മാനേജർക്ക് ക്രൂരമായി മർദനമേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 12-മണിക്കായിരുന്നു ആക്രമണം.

രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മദ്യപിക്കാനെത്തിയ സംഘം മദ്യം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സമയം വൈകിയതിനാൽ മദ്യം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതേടെയാണ് തർക്കവും ആക്രമണവും ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.

മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. വെടിയുതിർത്തശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലാണ്. സുജിന് വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്.

ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.