മൂന്നാർ: കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ച നായാട്ട് കേസിലെ പ്രതികളുടെ പരിക്കുകൾ സാരമുള്ളതെന്ന് സൂചന. ഒരാളുടെ തലയോട്ടക്ക് പൊട്ടലുണ്ടെന്നും മറ്റ് രണ്ടുപേരുടെ ദേഹത്ത് പലയിടത്തായി ചതവും നീരും ഉണ്ടെന്നും കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിൽ വ്യക്തമായതായിട്ടാണ് അറിയുന്നത്.

തോക്കുപാറ സ്വദേശികളായ സണ്ണി ,അമൽ,അമ്പഴച്ചാൽ സ്വദേശി അജിത് ശിവൻ എന്നിവരെയാണ് ദേവികുളം കോടതി നിർദ്ദേശിച്ചത് പ്രകാരം ജയിൽ അധികൃതർ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരിൽ അജിത് ശിവന്റെ പുരികത്തിന് മുകളിലായി തലയോട്ടിക്ക് പൊട്ടലുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.തന്നെ കാണാൻ എത്തിയവരോട് അജിത് ഇക്കാര്യം പങ്കിട്ടിരുന്നു.സണ്ണിയുടെയും അമലിന്റെയും ദേഹത്ത് പലഭാഗത്തായി ചതവും നീരും രൂപപ്പെട്ടിട്ടുണ്ട്.

ഈ മാസം 4-ന് പുലർച്ചെ ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് കാട്ടുപോത്തിനെ വെടിവച്ച് കൊന്നെന്ന കുറ്റം ചുമത്തി ഇവരെ അറസ്റ്റുചെയ്യുകയായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

്5-ന് വൈകിട്ട് ദേവികുളം കോടതിയിൽ ഹാജരാക്കിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നും എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ഇവർ മജിസ്‌ട്രേറ്റ് മുമ്പാകെ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റ് കോതിയിൽ നിന്നും ജീവനക്കാരെ വിളിച്ചുവരുത്തി,3 പേർക്കും ചികത്സ ലഭ്യമാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

മെഡിക്കൽ പരിശോധനക്കായി ദേവികുളം പി.എച്ച്.സി യിൽ എത്തിച്ചപ്പോൾ ഡോക്ടറോടും ഇവർ ശാരീക അസ്വസ്തകൾ വ്യക്തമാക്കിയിരുന്നു.അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കണമെന്ന് ഇവിടുത്തെ ഡോക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതായിട്ടാണ് സൂചന. കോടതി നിർദ്ദേശ പ്രകാരം പൊലീസ് പ്രതികളെ അടിമാലി താലൂക്ക ആശുപത്രിയിൽ എത്തിച്ചു.ഇവിടെ നടത്തിയ പരിശോധനയിൽ വിദഗ്ധ ചികത്സ ആവശ്യമാണെന്നായിരുന്നു മെഡിക്കസംഘത്തിന്റെ വിലയിരുത്തൽ.തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ ഇവിടുത്തെ ഡോക്ടർ നിർദ്ദേശിച്ചത്.

മൂന്നാർ മാട്ടുപ്പെട്ടി ഡാം ബോട്ടിങ് സെന്റർ സമീപത്ത് വനമേഖലയിൽ നായാട്ട് നടത്തിയ സംഭവത്തിലാണ് ഇവരെ അറസ്റ്റുചെയ്തിട്ടുള്ളതെന്നും നാടൻ തോക്കും കാട്ടുപോത്തിന്റെ തലയടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നുമാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. കസ്റ്റഡിയിൽ എടുക്കുമ്പോൾ അറസ്റ്റിലായവരുടെ കൈവശം തോക്കോ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളോ ഇല്ലായിരുന്നു.പിന്നീട് തെളിവെടുപ്പിൽ ഇവ കണ്ടെത്തിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുള്ളത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പ്രതികളിൽ ഒരാളായ സണ്ണിവെളിപ്പെടുത്തിയപ്പോൾ ഉടൻ പരാതി എഴുതി നൽകാൻ മജിസ്‌ട്രേറ്റ് നിർദ്ദേശിക്കുകയായിരുന്നു.ഇതുപ്രകാരം അഡ്വ.ജേക്കബ് ആനക്കല്ലിങ്കലിന്റെ സഹായത്തോടെ സണ്ണി ഉൾപ്പെടെയുള്ളവർ പരാതി തയ്യാറാക്കി മജിസ്‌ട്രേറ്റിന് കൈമാറി.തുടർന്നാണ് ഇവർക്ക് ചികത്സ ലഭ്യമാക്കാൻ കോടതി നിർദ്ദേശിച്ചത്.

താനും സുഹൃത്തുക്കളും മാട്ടുപ്പെട്ടി ഡാമും പരിസരവും കാണാൻ പോയിരുന്നെന്നും വൈകിട്ട് തിരിച്ചുവരും വഴി വനംവകുപ്പ് ജീവനക്കാർ തടഞ്ഞുനിർത്തിയെന്നും തുടർന്ന് ഓട്ടോറിക്ഷയിലേയ്ക്ക് നിറ ഒഴിച്ചെന്നും ഈ സമയം ഭയന്ന് താൻ കാട്ടിലേയ്ക്ക് ഓടി രക്ഷപെട്ടെന്നും പിന്നീട് സുഹൃത്ത് വിളിച്ചതിനെത്തുടർന്ന് ഒളിയിടത്തിൽ നിന്നും പുറത്തുവന്നപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ കസ്റ്റഡിയിൽ എടുത്തെന്നുമാണ് സണ്ണി മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

നാലഞ്ചുപേർ ബലമായി പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റി ,ഉൾവനത്തിലെ കെട്ടിടത്തിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിച്ചെന്നും തന്നെ ഉപദ്രവിച്ചവരെ നേരിട്ടറിയമെന്നും റെയിഞ്ചോഫീസർ ബിജിയാണ് കൂടുതൽ ഉപദ്രവിച്ചതെന്നും പറയുന്നത് അനുസരിച്ചില്ലങ്കിൽ മർദ്ദിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷിണപ്പെടുത്തിയെന്നും സണ്ണി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.