കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിലെ പ്രതി ഒടുവിൽ പിടിയിലായി. മാനസിക വൈകല്യമുള്ള യുവതിയെ ബസിലിട്ട് അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാർ (38)നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനും സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് സേലത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവിൽ പോയ ഇന്ത്യേഷ് കുമാർ ഒടുവിൽ പിടിയിലാവുകയായിരുന്നു.

2021ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വെച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ വണ്ടിയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കോട്ടാംപറമ്പിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു. തുടർന്ന് ഇവർ സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. പത്താം മൈലിലുള്ള വീട്ടിൽ നിന്നും ഓട്ടോ വിളിച്ച് കോട്ടാംപറമ്പിലെത്തിയ ഇയാളും യുവതിയെ പീഡനത്തിനിരയാക്കി. പിന്നീട് ഗോപീഷ് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി യുവതിക്ക് കൊടുക്കുകയും തുടർന്ന് ഗോപിഷും ഷമീറും ചേർന്ന് യുവതിയെ ബൈക്കിൽ കയറ്റി രാത്രി കുന്ദമംഗലം ഓട്ടോ സ്റ്റാന്റിനടുത്ത് ഇറക്കി വിടുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതിൽ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് നഗരത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നു ഇത്. ഡൽഹി സംഭവത്തിന് ശേഷം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളും നടന്നുവരവെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മൂന്നു പേർ ചേർന്ന് ബസിലിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കു കയും യുവതിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ബസുടമയെയും തൊഴിലാളികളെയും ഉൾപ്പെടെ ചോദ്യം ചെയ്‌തെങ്കിലും പ്രതികളിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എ സി പി കെ സുദർശന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സി സി ടി വി ദൃശ്യങ്ങളിൽ പ്രതികളുടെ ഏകദേശ രൂപം ലഭിക്കുകയും ഇവരെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണത്തിൽ പ്രതികൾ പൊലീസ് പിടിയിലാവുകയും ചെയ്തു.

സംഭവം നടന്ന ശേഷം യുവതി സംഭവ സ്ഥലത്ത് വെച്ച് തൂങ്ങി മരിച്ചെന്ന് ഗോപീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യേഷ് നാടുവിട്ടത്. തുടർന്ന് പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ വേഷം മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പൊലീസ് എത്തിയതോടെ ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടെ സന്ന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു. ഇയാൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.

പൊലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളയ്ക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങൾ അന്വേഷിച്ചു. തുടർന്ന് നാട്ടിൽ വന്ന് അമ്മയെയും സഹോദരങ്ങളെയും കണ്ട് വരാണസിക്ക് തിരികെ മടങ്ങാനും തീരുമാനിക്കുകയായിരുന്നു. വിവരം മനസിലാക്കിയ പൊലീസ് സേലത്തെത്തി ഇയാൾ വന്ന ട്രയിനിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ 2003 ലെ കാരന്തൂർ കൊലപാതക കേസിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

എ സി പി കെ. സുദർശൻ, സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്‌പെക്ടർ ഒ മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സിവിൽ പൊലീസ് ഓഫീസർ എ കെ അർജ്ജുൻ, സുമേഷ് ആറോളി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.