നെയ്യാറ്റിൻകര: കാമുകിയുമായുള്ള പ്രണയത്തിന് വീട്ടുകാർ താഴിട്ടതോടെ പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ വ്യാജ നഗ്‌നദൃശ്യങ്ങളുണ്ടാക്കി അയച്ചത്ജെ.സി.ബി യിലെ കിളി. 19 കാരനായ ജെ.സി.ബി ജീവനക്കാരൻ ഒരു വർഷം മുൻപാണ് പെൺകുട്ടിയുമായി പ്രണയത്തിലാവുന്നത്. ടി.ടി.സി വിദ്യാർത്ഥിനിയായ പെൺകുട്ടി നെയ്യാറ്റിൻകര താലൂക്കിലെ ഒരു കോളേജിൽ പഠിക്കാൻ പോയപ്പോഴാണ് യുവാവിനെ പരിചയപ്പെടുന്നത്.

നാട്ടിലെ പ്രതാപ കുടുംബത്തിൽപ്പെട്ട പെൺകുട്ടി ജെ.സി.ബി ക്ലീനറുമായി പ്രണയത്തിലായ വിവരം വീട്ടുകാർ അറിഞ്ഞതോടെ പ്രശ്‌നം വഷളായി. പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും പല തവണ കണ്ട് പറഞ്ഞു വിലക്കി. എന്നിട്ടും യുവാവ് പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തുടർന്നു വെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്.

പെൺകുട്ടി പ്രണയത്തിൽ നിന്നും പിന്മാറിയതോടെ നിരാശയിലാണ്ട പ്രതി പെൺകുട്ടിക്കും കുടുംബത്തിനും പണി കൊടുക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പെൺകുട്ടിയുടെ വീട്ടുകാരെ ഫോണിൽ വിളിച്ച് നിരന്തരം ഭീക്ഷണി തുടർന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അമ്മയ്ക്ക് അയച്ചു കൊടുത്തത്. ഇയാൾ ഇത് വ്യാജമായി നിർമ്മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ഓലത്താന്നിയിൽ നിന്നും നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുകയായിരുന്നു.

ഇയാൾ പ്രണയം നടിച്ച് 19കാരിയുമായി അടുത്ത സമയത്ത് പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയിരുന്നു. പിണങ്ങിയതോടെ അത് നഗ്ന ദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മയുടെ ഫോണിലെ വാട്‌സ് ആപ്പിൽ ദൃശ്യങ്ങൾ എത്തുന്നത്. കൂടാതെ അച്ഛന്റെ ഫോണിലേയ്ക്കും നഗ്‌നഫോട്ടോകൾ അയക്കുമെന്നും അച്ഛനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പൂവാർ എസ്ഐ. തിങ്കൾ ഗോപകുമാർ, എഎസ്‌ഐ ഷാജിമോൻ, സി.പി.ഒമാരായ ശശിനാരായണൻ, വിഷ്ണു പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.