മുഖംമൂടി ധരിച്ചെത്തിയ സംഘം വടിവാൾ വീശി ഭീഷണിപ്പെടുത്തി; വയോധികയെ കെട്ടിയിട്ട് മുഖത്തു പ്ലാസ്റ്റർ ഒട്ടിച്ചു; നാലംഗ മോഷണ സംഘം കവർന്നത് പത്തുപവൻ; കണ്ണൂരിലേത് നടുക്കുന്ന ആക്രമണം
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: കണ്ണൂരിനെ നടുക്കിയ കവർച്ചാ വിവരം പുറത്തുവന്നു. കണ്ണൂർ പരിയാരത്ത് വയോധികയെ കെട്ടിയിട്ട് പത്ത് പവൻ സ്വർണമാണ് കവർന്നത്. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് മൂഖം മൂടി ധരിച്ചെത്തിയ സംഘം കവർച്ച നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
വയോധികയെ അക്രമിസംഘം വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിടുകയായിരുന്നു. നേരത്തെയും പ്രദേശത്ത് സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഡോക്ടറുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിന് ശേഷമാണ് കവർച്ച നടന്നിരിക്കുന്നത്. വീട്ടിൽ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.
കുട്ടികൾ മുകളിലത്തെ നിലയിലായിരുന്നു. പുലർച്ചെ ഇവർ താഴെ വരുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ കാണുന്നത്. രണ്ട് മുറികളിൽ സംഘം കയറിയതായി പൊലീസ് പറയുന്നു. ഒരു മാസം മുൻപും പ്രദേശത്ത് വീട്ടിൽ മോഷണം നടന്നിരുന്നതു കൊണ്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കണ്ണൂരിൽ അടുത്തിടെ തുടർച്ചയായി കവർച്ച ഉണ്ടാകുന്നത് നാടിനെ നടുക്കുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ