തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താനുള്ള ശ്രമം നിര്‍ണ്ണായക ഘട്ടത്തില്‍. അതേസമയം കുട്ടി കന്യാകുമാരിയിലേക്ക് പോയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി ഇപ്പോള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു. ഇവര്‍ പകര്‍ത്തിയ ചിത്രം പോലീസിന് നിര്‍ണ്ണായക തെളിവായി. കളിയിക്കാവിള വരെ തീവണ്ടിയില്‍ കുട്ടിയുണ്ടായിരുന്നു. തമിഴ്‌നാട് പോലീസുമായി സഹകരിച്ച് അന്വേഷണം മുമ്പോട്ട് കൊണ്ടു പോവുകയാണ്. കളിയിക്കാവിളയ്ക്ക് അപ്പുറം വ്യാപക തിരച്ചില്‍ കുട്ടിക്കായി നടക്കുന്നുണ്ട്.

കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തീവണ്ടിക്കുള്ളില്‍ നിന്നും പകര്‍ത്തിയ ചിത്രം പോലീസ് കുട്ടിയുടെ പിതാവിനെ കാണിച്ചു. ചിത്രത്തിലുള്ളത് തസ്മീക് തന്നെയാണെന്ന് പിതാവ് അന്‍വര്‍ ഹുസൈന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതോടെ പോലീസ് കന്യാകുമാരിയിലേക്ക് തിരിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ ഇരുന്നു കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെണ്‍കുട്ടിയെ കണ്ട് സഹയാത്രക്കാരി ബബിതയാണ് ഫോട്ടോയെടുത്തത്. നെയ്യറ്റിന്‍കരയില്‍ വച്ചാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. ഇവര്‍ നെയ്യാറ്റിന്‍കരയിലാണ് ഇറങ്ങിയത്. നാല്‍പതു രൂപ പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്നതായി ബബിത പൊലീസിനെ അറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായ വിവരവുമായി സൈബര്‍ സെല്‍ പുറത്തിറക്കിയ പോസ്റ്റര്‍ കണ്ട് ബബിത പുലര്‍ച്ചെ മൂന്നരയോടെ ചിത്രം പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനില്‍ കയറിയ ശേഷമാണ് കുട്ടിയെ കണ്ടതെന്നും കരയുന്നത് കണ്ടാണ് ശ്രദ്ധിച്ചതെന്നും സഹയാത്രക്കാരി ബബിത പറഞ്ഞു. ധൈര്യമുള്ള ആളാണെന്ന് പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തോന്നിയെന്നും ബബിത പറഞ്ഞു. ട്രെയിനില്‍ കുട്ടിയെ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാറശാല വരെ പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.

കുട്ടിക്ക് അസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല.നേരത്തേ പോലീസ് അന്വേഷണത്തിനിടെ, തസ്മീന്‍ തിരുവനന്തപുരത്തുനിന്ന് അസമിലെ സില്‍ച്ചറിലേക്കു പോയ അരോണയ് എക്സ്പ്രസിലുണ്ടെന്ന് രാത്രിയോടെ അഭ്യൂഹമുയര്‍ന്നു. ഇതേത്തുടര്‍ന്ന് രാത്രി 12.15-ന് തീവണ്ടി പാലക്കാട്ടെത്തിയപ്പോള്‍ ആര്‍.പി.എഫും പോലീസ് ഉദ്യോഗസ്ഥരും തീവണ്ടി മുഴുവന്‍ പരിശോധിച്ചു. 12.30 വരെ ജനറല്‍ കംപാര്‍ട്ടുമെന്റുകളിലും എ.സി. കോച്ചുകളിലും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് നിര്‍ണ്ണായക തെളിവ് പോലീസിന് കിട്ടിയത്. ഇതോടെ അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രവേശനം നേടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.

ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ല. വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. മൂന്നു കിലോമീറ്റര്‍ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ, ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.