തിരുവനന്തപുരം: പഴയ സാധനങ്ങൾ എടുക്കാനെന്ന വ്യാജേന വീടുകളിലെത്തി മോഷണം നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇതര സംസ്ഥാന സംഘങ്ങളാണ് ഇത്തരത്തിൽ കേരളത്തിലെത്തി തട്ടിപ്പുകൾ നടത്തുന്നത് പതിവാക്കിയത്. വീണ്ടും സമാന സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ് കേരള പൊലീസ് മുന്നറിയിപ്പു നല്കിയിരിക്കുന്നത്.

സ്ത്രീകൾ അടങ്ങിയ സംഘത്തിന്റെ മോഷണ രീതികൾ വിവരിച്ച് കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പവൻ സ്വർണമാണ് നഷ്ടമായത്. അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്നും പൊലീസ് അറിയിച്ചു.

പൊലീസ് മുന്നറിയിപ്പ്: വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിന്റെ കഷണം വീടിനു സമീപം അല്ലെങ്കിൽ കോമ്പൗണ്ടിനുള്ളിൽ വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിങ് ബെൽ അമർത്തുകയും മറ്റു രണ്ടു സ്ത്രീകൾ വീടിന്റെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യുന്നു.

വാതിൽ തുറക്കുന്ന ആളിനോട് താൻ ആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങൾക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇതിൽ വീഴുന്ന വീട്ടുടമ മുന്നിൽ നിൽക്കുന്ന സ്ത്രീയുമായി വീടിന്റെ പിൻവശത്തേയ്ക്ക് അല്ലെങ്കിൽ പഴയ വസ്തുക്കൾ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവർ ഈ സമയം വളരെ നല്ല രീതിയിൽ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും.

ബാക്കി രണ്ടു സ്ത്രീകൾ ഈ അവസരം മുതലെടുത്ത് മുൻവശത്തു കൂടിയോ പിൻവശത്തു കൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു. കാളിങ് ബെൽ അടിച്ചശേഷം വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തു കാണുന്ന അല്ലെങ്കിൽ കിട്ടുന്ന സാധനങ്ങൾ എടുത്തുകൊണ്ടു പോകാറാണ് പതിവ്.

ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂർ സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പവൻ സ്വർണമാണ് അവിടെ നഷ്ടമായത്. അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തുക. അവശ്യ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ പൊലീസിനെ വിളിക്കുക.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...