കൊച്ചി: മോചനദ്രവ്യം ആവശ്യപ്പെട്ട് നെല്ലാടുള്ള ആയൂർവേദ മരുന്ന് കമ്പനി ഉടമെയ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ മുഖ്യ പ്രതിയും സൂത്രധാരനും ആയ ആൾ പിടിയിൽ. തിരുപ്പൂർ കെവി.ആർ നഗറിൽ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനൻതുളുവിൽ എസ്.പ്രകാശ് (41) നെയാണ് കുന്നത്തുനാട് പൊലീസ് തിരുപ്പൂരിൽ നിന്നുംപിടികൂടിയത്.

മൂന്നുപേരെ സംഭവദിവസം രാത്രിതന്നെ പിടികൂടിയിരുന്നു. ആയുർവ്വേദ കമ്പനി പുതിയതായി വിപണിയിൽ എത്തിച്ച മരുന്ന് തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ഉടമയെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ കൊയമ്പത്തൂരിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് വാഹനത്തിൽ ബലമായി കയറ്റി ഒരു ഫാമിലെത്തിച്ച ശേഷം ഉപദ്രവിച്ചു. പിന്നീട് സംഘം മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ പിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.

മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് സംഭവ ദിവസം രാത്രി പൊലീസ് നടത്തിയ ഓപ്പറേഷനിൽ മൂന്നു പ്രതികളെ പിടികൂടി. കൂട്ടാളികളെ പിടികൂടിയത് അറിഞ്ഞ് പ്രകാശ് ഒളിവിൽ പോയി. തുടർന്ന് കുന്നത്തുനാട് പൊലീസ് തമിഴ്‌നാട്ടിൽ ക്യാമ്പ് ചെയ്തു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടറാണെന്നായിരുന്നു ആയുർവ്വേദ കമ്പനി ഉടമയോട് പറഞ്ഞത്.

കൊല്ലം, ആലത്തൂർ, തൃശൂർ എന്നിവിടങ്ങളിൽ പ്രകാശന്റെ പേരിൽ തട്ടിക്കൊണ്ട് പോകലിന് കേസുണ്ട്. എ.എസ്‌പി. അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.പി.സുധീഷ്, എഎസ്ഐ എ.കെ.രാജു, സീനിയർ സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒമാരായ കെ.എ.സുബീർ, ടി.എ.അഫ്സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.