തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജാരായി. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണു ശ്രീറാം കോടതിയില്‍ ഹാജരായത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരായത്.

കുറ്റപത്രം വായിക്കുന്നതിനു മുന്‍പുള്ള പ്രാഥമിക വാദം കോടതി കഴിഞ്ഞ തവണ കേട്ടു. കഴിഞ്ഞ തവണ ശ്രീറാം കോടതിയില്‍ ഹാജരാകാത്തതിനു കോടതി വാക്കാല്‍ താക്കീതു നല്‍കിയിരുന്നു. അപകടം സംഭവിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. മജിസ്ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നില്ല. ഇതിനിടയില്‍ കേസില്‍ 2 പ്രതികള്‍ എന്നത് ഒന്നായി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കി. 2019 ഓഗസ്റ്റ് മൂന്നു പുലര്‍ച്ചെ ഒരു മണിയ്ക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്റെ മരണം സംഭവിച്ചത്.

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത് സംസ്ഥാന സര്‍ക്കാറായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്.

2019 ആഗസ്റ്റ് മൂന്നിന് അര്‍ദ്ധരാത്രി ഒരു മണിയ്ക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസില്‍ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെയാണ് കേസില്‍ ശ്രീരാമിനെതിരെ പൊലീസ് നടപടിയെടുത്തത്.