നെയ്യാറ്റിൻകര: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച കേരളാ-തമിഴ്‌നാട് അതിർത്തി പ്രദേശത്തെ 6ാം ക്ലാസ് വിദ്യാർത്ഥി ആന്തരികാവയവങ്ങൾക്കു പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ. ഇരു വൃക്കകളുടെയും പ്രവർത്തനവും നിലച്ചു. പറശ്ശാലയ്ക്ക് അടുത്തുകൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ മാസം 24ന് ആണ് സംഭവം. തമിഴ്‌നാട്ടിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എന്നാൽ മലയാളികളാണ് കുടുതൽ ഇവിടെ താമസിക്കുന്നത്.

ആസിഡ് കുട്ടിയുടെ ഉള്ളിൽ ചെന്നതായി പരിശോധനയിൽ വ്യക്തമായി. ബന്ധുക്കൾ നൽകിയ പരാതിയിൽ തമിഴ്‌നാട്ടിലെ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിൻ (11) ആണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

പരീക്ഷ എഴുതിയ ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ ഒരു വിദ്യാർത്ഥി തനിക്കു ശീതളപാനീയം നൽകിയെന്നാണു കുട്ടി വീട്ടിൽ അറിയിച്ചത്. രുചി വ്യത്യാസം തോന്നിയതിനാൽ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനിയെത്തുടർന്നു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. 2 ദിവസം കഴിഞ്ഞപ്പോൾ കടുത്ത വയറുവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

അശ്വിന്റെ ഇരുവൃക്കകളും പ്രവർത്തിച്ചിരുന്നില്ല. തുടർന്നു ഡയാലിസിസ് നടത്തി. പരിശോധനയിൽ ആസിഡ് ഉള്ളിൽ ചെന്നതു കണ്ടെത്തി. അന്നനാളം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്. അശ്വിന്റെ ക്ലാസിൽ പഠിക്കുന്ന ആരുമല്ല പാനീയം നൽകിയത്. കുട്ടി അതേ സ്‌കൂളിലെ തന്നെ വിദ്യാർത്ഥിയാണെന്നും അശ്വിനു തിരിച്ചറിയാൻ സാധിക്കുമെന്നും അവർ അറിയിച്ചു. അശ്വിൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ആരാണ് നൽകിയെന്നത് കണ്ടെത്താനായിട്ടില്ല.

മനുഷ്യജീവൻ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാർഥം നൽകിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പാണ് തമിഴ്‌നാട് പൊലീസ് ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്‌കൂളിലെ സിസിടിവി പ്രവർത്തനരഹിതമായതും പാനിയം കൊടുത്ത കുട്ടിയെ കണ്ടെത്തുന്നതിന് തടസ്സമാണ്. ബോധപൂർവ്വമാണ് ആസിഡ് കൊടുത്തതെന്ന് വ്യക്തമാണ്.