കോഴിക്കോട്: കഴിഞ്ഞ ദിവസം അകത്തേക്കു കടത്തിവിട്ടില്ലെന്ന പേരിൽ ഡി വൈ എഫ് ഐ നേതാവ് അനൂപും ഗൂണ്ടാ സംഘവും മെഡിക്കൽകോളജ് സരുക്ഷാ ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടാവാൻ സാധ്യതയുള്ളതായി മെഡിക്കൽകോളജ് പൊലിസ്. പ്രതികൾ സംഭവത്തിന് ശേഷം ഒളിവിൽ തുടരുന്നതിനിടെയാണ് പൊലിസിന്റെ പ്രതികരണം.

രണ്ടു ദിവസമായി പ്രതികൾ കാണാമറയത്തുതന്നെ തുടരുന്നതിനാൽ കടുത്ത വിമാർശനമാണ് നാട്ടുകാരിൽനിന്നും മെഡിക്കൽകോളജ് ജീവനക്കാരിൽനിന്നും പൊലിസ് നേരിടുന്നത്. മൂക്കിന് താഴെ ആക്രമണം അരങ്ങേറിയിട്ട് ഇനിയും പ്രതികളെ കണ്ടെത്താനായില്ലെന്നത് പൊലിസിനും കടുത്ത നാണക്കേയായിരിക്കയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് അനൂപിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 16 പേരെക്കൂടി ഉൾപ്പെടുത്തി മെഡിക്കൽ കോളജ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തരിട്ടുണ്ട്.

ബുധനാഴ്ച രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അനൂപും ഭാര്യയും മുഖ്യകവാടത്തിലൂടെ അകത്തേക്കു കടക്കാൻ ശ്രമിച്ചെങ്കിലും സൂപ്രണ്ടിന്റെ ഓഫിസിലേക്കു പോകേണ്ടത് ഒ പി പ്രവർത്തിക്കുന്ന കവാടത്തിലൂടെയാണെന്ന് സുരക്ഷാ ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ പ്രകോപിതനായ അനൂപ് സുരക്ഷാ ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും അൽപം കഴിഞ്ഞ് ഒരു സംഘം ഗുണ്ടകളുമായി എത്തി മർദ്ദനം അഴിച്ചുവിടുകയുമായിരുന്നു.

ക്രൂരമായി മർദനത്തിൽ പരുക്കേറ്റ മൂന്നു പേരിൽ ഒരാളായ ദിനേശൻ (61) ഇപ്പോഴും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദ്രോഗികൂടിയായ ഇദ്ദേഹം ഉൾപ്പെടെയുള്ളവരെ അകാരണമായി സംഘം മർദിക്കുകയായിരുന്നുവെന്നാണ് സുരക്ഷാ ജീവനക്കാർ ആരോപിക്കുന്നത്. മുൻപും അനൂപ് സംഘംചേർന്ന് നിസ്സാര പ്രശ്നത്തിന്റെ പേരിൽ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ മർദിച്ചിരുന്നു. ഇത് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.

സംഭവത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും കോഴിക്കോട് മെഡിക്കൽകോളജ് പരിസരം മുക്തമായിട്ടില്ല. സുരക്ഷാ ജീവനക്കാർക്കുനേരെ അടിക്കടി ഇത്തരത്തിൽ ആക്രമണം ഉണ്ടാവുന്നത് അവരുടെ മനോവീര്യം തകർക്കുമെന്നാണ് മെഡിക്കൽകോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയുമെല്ലാം അഭിപ്രായം. ദിനേശനൊപ്പം നരിക്കുനി സ്വദേശിയായ ശ്രീലേഷ് (45), കുറ്റ്യാടി സ്വദേശിയായ രവീന്ദ്ര പണിക്കർ (45) എന്നിവർക്കും പരുക്കേറ്റിരുന്നു.

ഇവരും ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് വിമുക്തഭടന്മാരുടെ സംഘടനകൾ തീരുമാനിച്ചിരുന്നെങ്കിലും ഇന്നത്തോടെ പ്രതികളെ പിടികൂടുമെന്ന ഉറപ്പിൽ പ്രതിഷേധ പരിപാടി നാളേക്കു മാറ്റിയിരിക്കയാണ്. സംഭവത്തിന്റെ വെളിച്ചത്തിൽ മെഡിക്കൽകോളജിലും പരിസരത്തും പൊലിസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.