കൊല്ലം: 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം വഴി വിറ്റ സംഭവത്തിൽ തുടരന്വേഷണം ശക്തമാക്കും. ഈ ദൃശ്യങ്ങൾ വാങ്ങിയവരും കേസിൽ പ്രതികളാകും. ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ട്യൂഷൻ എടുക്കാനെന്ന പേരിൽ പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു അറസ്റ്റിലായ കാഞ്ഞിരങ്ങോട്ട് സ്വദേശി വിഷ്ണു പീഡിപ്പിച്ചത്. കൊല്ലം കുളത്തൂപ്പുഴയിൽ താമസിക്കുന്ന വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

വിഷ്ണുവും പത്താംക്ലാസുകാരിയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ഭാര്യ സ്വീറ്റിയാണ് മൊബൈലിൽ പകർത്തിയത്. ഈ വർഷം ആദ്യമാണ് 31കാരനായ വിഷ്ണുവും പെൺകുട്ടിയും പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോയും പരസ്പരം അയച്ച് നൽകി സൗഹൃദം ദൃഢമായി. ഇതിനിടെ ചെങ്ങന്നൂർ സ്വദേശിയായ സ്വീറ്റിയെ വിഷ്ണു വിവാഹം കഴിച്ചു. പ്രണയ വിവാഹമായിരുന്നു ഇത്. എന്നാൽ വിവാഹത്തിന് ശേഷവും പെൺകുട്ടിയുമായുള്ള ബന്ധം വിഷ്ണു തുടർന്നു.

പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസവും തുടങ്ങി. സ്വീറ്റിയെക്കൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിർത്തെങ്കിലും സ്വീറ്റി പിന്നീട് പീഡനങ്ങൾക്ക് കൂട്ടുനിന്നു. ഭർത്താവുമൊന്നിച്ചുള്ള പെൺകുട്ടിയുടെ ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിലൂടെ വിൽക്കാനും കൂട്ടു നിന്നു. വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം എത്തി.

ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞ പെൺകുട്ടി സഹപാഠിയെ വിവരം അറിയിച്ചു. സഹപാഠി അദ്ധ്യാപികയെയും അദ്ധ്യാപിക ചൈൽഡ് ലൈനിനെയും അവർ പൊലീസിനെയും അറിയിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തുടർ നടപടിയുണ്ടാകും. വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതും തെളിവായി മാറും. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ദമ്പതിമാർ ഇൻസ്റ്റഗ്രാം വഴിയാണ് വിൽപ്പന നടത്തിയത്. ഇതിനായി പ്രത്യേക അക്കൗണ്ടും തുടങ്ങിയിരുന്നു.

സ്വീറ്റി ട്യൂഷൻ എടുത്തുനൽകുമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ വീട്ടിലെത്തിച്ചിരുന്നത്. തുടർന്ന് വിഷ്ണു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ സ്വീറ്റി ആദ്യഘട്ടത്തിൽ ഇതിനെ എതിർത്തെങ്കിലും പിന്നീട് ഭർത്താവിനൊപ്പംനിന്നു. വിഷ്ണുവിനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങിയതിനാൽ തനിക്ക് വേറെ വഴിയില്ലായിരുന്നുവെന്നാണ് സ്വീറ്റിയുടെ മൊഴി. ഇൻസ്റ്റഗ്രാമിൽ സർവീസ് അക്കൗണ്ട് എന്ന പേരിൽ പ്രത്യേക അക്കൗണ്ട് തുടങ്ങിയാണ് ഇവർ പീഡനദൃശ്യങ്ങൾ വിൽപ്പന നടത്തിയത്.

ഫോട്ടോയ്ക്ക് 50 രൂപ മുതൽ 500 രൂപ വരെ ഈടാക്കി. വീഡിയോക്ക് 1500 രൂപ വരെ ഈടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ചൈൽഡ്ലൈൻ വഴി പരാതി ലഭിച്ചതോടെ കുളത്തൂപ്പുഴ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തുടർന്നാണ് പ്രതികളായ ദമ്പതിമാരെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്റെ പ്രതികരണം.

പ്രതികളിൽനിന്ന് പീഡനദൃശ്യങ്ങൾ വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇവരെയും പിടികൂടുമെന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.