ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയ കേസിൽ റിമാന്റിലായ യുവാവ് ചില്ലറക്കാരനല്ല. കാരംകോട് പ്ലാവറക്കുന്നിൽ ചരുവിളപുത്തൻ വീട്ടിൽ അനീഷിനെ ( കുട്ടൻ24) ആണ് പാരിപ്പള്ളി പൊലീസ് വർക്കലയിലെ ഒളിത്താവളത്തിൽ നിന്നും പൊക്കിയത്.

സ്‌ക്കൂൾ വിദ്യാർത്ഥിനികളെ വളച്ചെടുത്ത് പീഡിപ്പിക്കലാണ് ഇയാളുടെ ഹോബി. നിലവിൽ സമാനമായ മറ്റൊരു കേസ് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. കഴിഞ്ഞമാസം 28ന് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വർക്കലയിലെ  സങ്കേതത്തിൽ നിന്നും കണ്ടെത്തിയത്.

വൈദ്യപരിശോധനയിൽ, പെൺകുട്ടിക്ക് പീഡനമേറ്റതായി കണ്ടെത്തി. ആന പാപ്പാനായും സഹായിയായും ക്ഷേത്രഉത്സവ സ്ഥലങ്ങളിൽ എത്തിയിരുന്ന പ്രതി പെൺകുട്ടിയുടെ നാട്ടിലെ ഉൽസവത്തിന് എത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയെ വളച്ചെടുത്ത പ്രതി ഫോൺ നമ്പരും കൈമാറി. ഇതിനിടെ മറ്റേതോ ക്ഷേത്രത്തിൽ വെച്ച് ആന ഇടഞ്ഞപ്പോൾ പ്രതിക്ക് പരിക്കേറ്റിരുന്നു.

ഇതോടെ പാപ്പാൻ റോൾ ഉപേക്ഷിച്ച് പിന്നീട് വാദ്യമേളക്കാർക്ക് ഒപ്പം കൂടി. അങ്ങനെ ചെണ്ട വിദ്വാനായി വിലസാൻ തുടങ്ങി തുടർന്ന് പെൺകുട്ടിയെ നേരിൽ കാണുന്നതും പതിവാക്കി. മോഹന വാഗ്ദാനങ്ങൾ കൂടി നൽകിയതോടെ വിദ്യാർത്ഥിനിയായ പെൺകുട്ടി പ്രതിയെ വിശ്വസിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയുമായി ഒളിച്ചോടിയത്. വിവാഹം കഴിക്കാമെന്നും സ്വന്തം വീട്ടിൽ കൊണ്ട് പോയി തമസിപ്പിക്കാമെന്നും പറഞ്ഞാണ് പ്രതി പെൺകുട്ടിയെ കടത്തി കൊണ്ട് പോയത്.

വർക്കലയിലെ ഒളി സങ്കേതത്തിൽ എത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പെൺകുട്ടിയെ പാരിപ്പള്ളി പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സജിത് സജീവ്, സാബുലാൽ സിപിഒമാരായ രഞ്ജിത്ത്, സുജിത് ലാൽ, ഡോൾമ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.