മലപ്പുറം: 22 കാരി വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ച കേസിൽ അറസ്റ്റിൽ കാമുകനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി അരീക്കോട് പൊലീസ്.
ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ കാമുകൻ തൃക്കളയൂർ ചീനത്തുംകണ്ടി സ്വദേശി അശ്വിനെ (26) മഞ്ചേരി ജെ.സി.എം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്നും തിങ്കളാഴ്‌ച്ചയാണ് അരീക്കോട് സിഐ അബ്ബാസലിയുടെ മേൽനോട്ടത്തിൽ എസ്‌ഐ
അമദിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

കോഴിക്കോട്ടെ ഒരു ക്ഷേത്രത്തിൽ വച്ചാണ് മരിച്ച മന്യയെ അശ്വിൻ തെറ്റിദ്ധരിപ്പിച്ച് താലികെട്ടിയതെന്നു ഇരുവരുടേയും വാട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥീകരിക്കാൻ വേണ്ടിയും മറ്റു കൂടുതൽ തെളിവുകൾ ശേഖരിക്കാനും വേണ്ടിയാണ് റിമാൻഡിൽ കഴിയുന്ന പ്രതിയെ പൊലീസ് കസറ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്.

കോഴിക്കോട്ടെ ക്ഷേത്രത്തിലും തുടർന്ന് താലിമാല വാങ്ങിയ എടവണ്ണപ്പാറയിലെ ഒരു ജൂവലറിയിലെത്തിയും പൊലീസ് തെളിവെടുപ്പ് നടത്തി. നിലവിൽ കേസന്വേഷണത്തിൽ അന്വേഷണ സംഘം ചെയ്യാനുള്ളതെല്ലാം ഏകേദേശം ചെയ്തുകഴിഞ്ഞു. ഇനിയുള്ള കാത്തിരിപ്പ് തെളിവുകളുടെ ശാസ്ത്രീയമായ റിപ്പോർട്ടുകൾക്കാണ്. ഫോണിലേയും വാട്സ്ആപ്പിലേയും തെളിവുകളുടെ ശാസ്ത്രീയമായ റിപ്പോർട്ടിനുവേണ്ടി ഫോറൻസിക് അധികൃതർക്ക് കൈമാറിയിരുന്നു. ഇവ ലഭിക്കുന്ന മുറക്കു കേസിന്റെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

വെറും ആത്മഹത്യാകേസിൽ ഒതുങ്ങുമായിരുന്ന കേസിൽ മരിച്ച മന്യയുടെ വീട്ടുകാർ പരാതി നൽകുന്നതിന് മുമ്പെ പൊലീസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. വീട്ടുകാർ കേസിൽ ദുരൂഹത ആരോപിച്ചു രംഗത്തുവന്നതോടെ അരീക്കോട് സിഐ അബ്ബാസലിയുടെ മേൽനോട്ടത്തിൽ എസ്‌ഐ അമദിന്റെ നേതൃത്വത്തിലുള്ള സംഘമാണു അന്വേഷണം നടത്തിയത്. മന്യയുമായി വിവാഹം ഉറപ്പിച്ച പ്രതി പല സ്ഥലങ്ങളിലും കറങ്ങുകയും വീട്ടുകാർ അറിയാതെ അമ്പലത്തിൽ കയറി താലികെട്ടുകയും ചെയ്തു. ശേഷം ഇത് വീട്ടുകാർ അറിയേണ്ടെന്നും നമുക്കുള്ളിൽ ഇരിക്കട്ടെയെന്നും പറഞ്ഞ് വിശ്വാസ്യതനേടി. ഇതോടെ താലിയുടെ ധൈര്യത്തിൽ മന്യ ഭർത്താവിനോടെന്നപോലെ അശ്വിനോടൊപ്പം നിന്നു.

എന്നാൽ പിന്നീട് അശ്വിൻ ജോലി ആവശ്യാർഥം ഗൾഫിൽപോയതോടെ സ്വഭാവം മാറി. മോശമായ രീതിയിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. മറ്റു പുരുഷ സുഹൃത്തുക്കളോട് ബന്ധമുണ്ടെന്ന രീതിയിലെല്ലാം സാംസാരിക്കാൻ തുടങ്ങി. ഇതോടെ മന്യക്ക് മാനസിക പ്രയാസമായി. മന്യയുടെ ഒറ്റ നിർബന്ധംകൊണ്ടാണ് ഇവരുടെ വീട്ടുകാർ അശ്വിനോട് താൽപര്യമില്ലാതിരുന്നിട്ടുകൂടി വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ ഇതെല്ലാം ഈ 22കാരിയുടെ മനോനില തെറ്റിക്കാൻ തുടങ്ങി. തുടർന്നു അശ്വിനോടു വളരെ ദയനീയമായി സംസാരിക്കുന്ന മന്യയുടെ സന്ദേശങ്ങൾവരെ അവരുടെ ഫോണിലുള്ളതായാണ് വിവരം. പല മെസ്സേജുകളും ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പലതും ഫോറൻസിക് പരിശോധനയിലൂടെ തിരിച്ചെടുത്തതായും സൂചനകളുണ്ട്.

ഇക്കാര്യങ്ങളെല്ലാം തന്നെ പൊലീസ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നെങ്കിലും സിഐ അബ്ബാസലിയുടെ നിർദ്ദേശ പ്രകാരം എല്ലാം രഹസ്യമാക്കിവെച്ചു. പിന്നീട് എല്ലാ തെളിവുകളും രഹസ്യമായി ക്രോഡീകരിക്കാനായിരുന്നു നീക്കം ഇക്കാര്യം എസ്‌ഐ അമദ് നല്ല വൃത്തിയായി തന്നെ ചെയ്തു. അശ്വിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അശ്വിൻപോലും അറിയാതെ പരമാവധി തെളിവുകൾ ശേഖരിച്ച് ശേഷം പിടികൂടാനായിരുന്നു ശ്രമം. യുവതിയുടെ മരണ സമയത്ത് ഗൾഫിലായിരുന്ന അശ്വിൻ നാട്ടിലെത്തിയതും ഇതെല്ലാം കാരണമാണ്. തനിക്കെതിരെ കേസുണ്ടാകില്ലെന്ന ആത്മവിശ്വാസത്തോടെ നാട്ടിലെത്തിയ അശ്വിനെ ആദ്യം പൊലീസ് സ്വാഭാവികമായി രീതിയിൽ ചോദ്യചെയ്തു.

ഈസമയത്ത് നിർണായക തെളിവായി മാറിയ അശ്വിന്റെ ഫോൺ മാത്രം വാങ്ങി വെച്ചു വിട്ടയച്ചു. മന്യയുടെ മരണത്തിനും മുമ്പും ശേഷവുമുള്ള അശ്വിന്റെ ഫോൺകോളുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളുമെല്ലാം അശ്വിൻ ഡിലീറ്റ് ചെയ്തു കളിഞ്ഞിരുന്നെങ്കിലും പൊലീസ് എല്ലാം തിരിച്ചെടുത്തു. ഈസമയത്ത് മന്യയുടെ ഫോണും പൊലീസിന്റെ പക്കലുണ്ടായിരുന്നു. തുടർന്നു രണ്ടുഫോണുകളിലും വന്ന മെസ്സേജ് എസ്‌ഐ അമദിന്റെ നേതൃത്വത്തിൽ പരിശേധിച്ച് വ്യക്തത വരുത്തു. കൂടുതൽ വിവരങ്ങൾക്കായി മന്യയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴിയെടുത്തു. ഇരുവരുടേയും ചില സുഹൃത്തൃക്കളേയും ചോദ്യംചെയ്തു വ്യക്തത വരുത്തി. പിന്നീടാണ് അശ്വിനെ അറസ്റ്റ് ചെയ്യുന്നത്.

തനിക്ക് മരണത്തിൽ പങ്കില്ലെന്ന് ആണയിട്ട് പറഞ്ഞ അശ്വിന് മുന്നിൽ തെളിവുകൾ നിരത്തിയപ്പോൾ മിണ്ടാട്ടം മുട്ടി. അങ്ങനെയാണ് അരീക്കോട് എസ്‌ഐ അമ്മദ് തന്റെ അന്വേഷണ മികവ് തെളിയിച്ചത്. കേസിന് ചുക്കാൻ പിടിച്ച അമദ് എസ്‌ഐ 1993ൽ കോൺസ്റ്റബിളായാണ് സർവ്വീസിൽ കയറിയത്. പിന്നീട് തന്റെ പ്രവർത്തന പരിചയവും മികവിലും പ്രമോഷനുകൾ ലഭിച്ചത്. എസ്‌ഐയായി മാറിയത്. നിലവിൽ രണ്ടുവർഷത്തോളമായി അരീക്കോട് പൊലീസ് സ്റ്റേഷനിലാണ്. അരീക്കോട് സിഐ അബ്ബാസലിയുടെ പൂർണമായി പിന്തുണയും ഇടപെടലുകളും ലഭിച്ചതോടെയാണു കേസിലേക്ക് വഴിത്തിരിവാകുന്ന നിരവധിതെളിവുകൾ എസ്‌ഐക്കു ശേഖരിക്കാൻ സാധിച്ചത്.

മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ 10വർഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചശേഷമാണ് മന്യവീട്ടിൽ തൂങ്ങി മരിച്ചത്. എട്ടാംക്ലാസ് മുതൽ പ്രണയിച്ച കാമുകനുമായി വിവാഹം നിശ്ചയിച്ച മന്യയുടെ ആത്മഹത്യ സ്വന്തം വീട്ടുകാർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. തങ്ങൾ ആദ്യം എതിർത്ത വിവാഹം മന്യയുടെ താൽപര്യവും അവളുടെ പിടിവാശിയും കണക്കിലെടുത്താണ് സമ്മതിച്ചത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്തായിരുന്നു വീട്ടുകാർ ഇത്തരമൊരു തീരുമാനത്തിലെത്താൻ കാരണം. എന്നാൽ മകളുടെ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് അവളുടെ ജീവൻ നഷ്ടമാകുമ്പോൾ മാത്രമാണ് വീട്ടുകാരും അറിയുന്നത്.