അങ്കമാലി: തുറവൂർ ആനപ്പാറ അരീക്കൽ മിനിയെ (51) വീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് കാലടി പൊലീസ്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മിനിയുടെ കൊലപാതകത്തിൽ ഭർത്താവിനുള്ള പങ്ക് വ്യക്തമായത്. പാർക്കിസൺസും മാനസിക അസ്വാസ്ഥ്യവുമുള്ള മിനിയുമായി എന്നും ഭർത്താവ് വഴക്കായിരുന്നു. മിനിയുടെ ചികിത്സക്ക് പണം ചെലവാക്കുന്നതിലും ജോയിക്ക് ദേഷ്യം ഉണ്ടായിരുന്നു.

സംഭവ ദിവസവും രാത്രി ഇരുവരും തമ്മിൽ വഴക്കിട്ടു. അതിന് ശേഷം ഉറങ്ങാൻ കിടന്ന മിനി സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. ഇതിനിടെ കട്ടിലിൽ നിന്നും താഴെ വീണു. ഇത് കണ്ട് ജോയ് മിനിയുടെ കഴുത്തിൽ തോർത്ത് കുരുക്കി വലിച്ചിഴച്ചു. ആ കുരുക്കിൽ പിടിച്ച് കട്ടിലിൽ വലിച്ചു കയറ്റി. കട്ടിലിൽ നിന്നും താഴെ വീണ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ മിനിയെ വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ജോയ് കഴുത്തിൽ കുരുക്കിട്ട് വലിച്ചിഴച്ചതാണ് മിനിയുടെ മരണ കാരണമായി പൊലീസ് പറയുന്നത്.

മിക്കവാറും ദിവസങ്ങളിൽ ജോയ് മിനിയെ മർദ്ദിച്ചിരുന്നതായി പരിസരവാസികളും പറയുന്നുണ്ട്. . കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9.30നാണു മിനിയെ മരിച്ച നിലയിൽ വീട്ടിലെ ബെഡ് റൂമിൽ കണ്ടത്. ഉടൻ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി നടപടികൾ സ്വീകരിക്കുകയും അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ കഴുത്തിൽ പാടു കണ്ടതോടെ അസ്വാഭാവികത തോന്നിയ ഡോക്ടർ കാലടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണു പൊലീസ് മിനിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോർട്ടത്തിൽ മിനിയുടെ തലയോട്ടിക്കു പരുക്കേറ്റതായി കണ്ടെത്തിയിരുന്നു.

ആദ്യ ഭാര്യയുടെ മരണശേഷമാണു ജോയി മിനിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ മക്കളില്ല. കാലടി സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് എൻ.എ യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)