നെടുമങ്ങാട് : ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ രാത്രി അമ്മയെ കാണാൻ ഒളിച്ചെത്തിയപ്പോൾ നെടുമങ്ങാട് സി ഐ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വളഞ്ഞിട്ട് പിടിച്ചു റിമാന്റ് ചെയ്തു. ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്തു വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (46) ആണ് ജയിലിലായത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.

രാത്രി വീട്ടിൽ ബഹളംവച്ച് പുറത്തുപോയ പ്രതി പുലർച്ചെ വീട്ടിലെത്തി ഭാര്യ അജിതയെ വെട്ടുകയായിരുന്നു. തലയ്ക്കും മുഖത്തും ആഴത്തിൽ മുറിവേറ്റ അജിത നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ വെട്ടുകത്തി വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തടയാൻ ശ്രമിക്കുന്നതിനിടെ അജിതയുടെ അമ്മയ്ക്കും വെട്ടേറ്റിരുന്നു. ഒളിവിൽ പോയ പ്രതി മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്താണ് രക്ഷപ്പെട്ടത്.

നെടുമങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അമ്മയ്ക്ക് കർണാടകയിൽ നിന്നും സ്ഥിരമായി ഫോൺ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. പൊലീസ് നിരീക്ഷണത്തിൽ ഉണ്ണിക്കൃഷ്ണൻ തന്നെയാണ് വിളിക്കുന്നതെന്ന് മനസിലായി. തുടർന്ന് ഇയാളുടെ അമ്മ താമസിക്കുന്ന വീട് നിരീക്ഷണത്തിലാക്കിയ പൊലീസ് ഉണ്ണിക്കൃഷ്ണൻ എത്തിയതും വളഞ്ഞിട്ട് പിടിക്കുകയായിരുന്ന, സിഐ എസ്. സതീഷ് കുമാറിന് പുറമെ, എസ്ഐമാരായ ശ്രീനാഥ്, റോജോമോൻ, കെ.ആർ. സൂര്യ, എഎസ്ഐ ഹസൻ, എസ്സിപിഒ ആർ. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

ഉണ്ണിക്കൃഷ്ണൻ സംശയ രോഗിയായിരുന്നു. ഉണ്ണികൃഷ്ണന്റെ ആദ്യ ഭാര്യ ഉപക്ഷിച്ചു പോയതും ഇയാളുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങൾ കാരണമാണ്. പിന്നീട് പരാതിക്കാരിയായ സ്ത്രീയെ വിവാഹം കഴിച്ചുവെങ്കിലും ഇയാളുടെ സ്വഭാവത്തിൽ മാറ്റം ഒന്നും വന്നില്ല. ദിനവും കുളിക്കാത്തതുകൊണ്ട് രണ്ടാം ഭാര്യ അടുത്തിരുത്താനോ കൂടെ കിടത്താനോ തയ്യാറായില്ല. ഇതാണ് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചത്. കൂടാതെ സംശയ രോഗവും ഉണ്ടായിരുന്നു. ആദ്യ ഭർത്താവിന്റെ ബന്ധുവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയ രോഗവും ഉണ്ണികൃഷ്ണന് പരാതിക്കാരിയോടുള്ള വൈരാഗ്യം കൂട്ടി. അതാണ് രാത്രി പിണങ്ങിയിറങ്ങിയ ശേഷം വീട്ടുവളപ്പിൽ വന്ന് ഒളിച്ചിരുന്നത്. പിന്നീട് പുലർച്ചെയാണ് രണ്ടാം ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. അതിന് ശേഷം പ്രതി നേരെ പോയത് മൂകാംബികയിലേക്കാണ്. മംഗലാപുരത്തും മാഹിയിലുമടക്കം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ദിവസം അമ്മയെ കാണാൻ ഉണ്ണിക്കൃഷ്ണൻ നെടുമങ്ങാട് എത്തിയതും പൊലീസ് പിടിയിലായതും.