തിരുവനന്തപുരം: യുവസംവിധായക നയനാ സൂര്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹത. മരണപ്പെടുന്നതിന് ഒരാഴ്ച മുൻപ് നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ വെളിപ്പെടുത്തി. ഇതോടെ നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തിപ്പെട്ടു. സംവിധായകൻ ലെനിൻ രാജേന്ദ്രനുമായി അടുപ്പമുള്ളവരായിരുന്നു മർദ്ദിച്ചത്. ഇവർക്ക ഉന്നത രാഷ്ട്രീയ ബന്ധങ്ങളുമുണ്ട്. സാമ്പത്തിക ക്രമക്കേട് ചർച്ചയാക്കിയതാണ് ഇതിന് കാരണമായത്. ഇതെല്ലാം അന്നും നയനയുടെ കൂട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ ആരും പുറത്തു പറഞ്ഞില്ല. ഇപ്പോൾ സത്യം ഓരോന്നായി പുറത്തേക്ക് വരികയാണ്.

നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാട് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോൾ ഒരുവശം ചരിഞ്ഞ് കിടന്നപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞ് ആദ്യം നയന ഒഴിഞ്ഞുമാറി. പിന്നീട് ഇതേ സുഹൃത്തിനോട്് തന്നെ ഒരാൾ മർദിച്ചതാണെന്ന് നയന പറയുകയും ചെയ്തു. നയന അവസാനം താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മർദനം. സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ആൽത്തറ ജങ്ഷന് സമീപത്തെ ഈ വാടക വീട്ടിലായിരുന്നു നയനയെ (28) 2019 ഫെബ്രുവരി 24-ൽ മരിച്ച നിലയിൽ കണ്ടത്. മാനവീയം വീഥി കേന്ദ്രീകരിച്ച് വലിയൊരു മാഫിയ ഉണ്ട്. ഇതിലുള്ളവരുമായാണ് നയന പിണങ്ങിയതെന്നും സൂചനയുണ്ട്.

മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഫോണിൽ വിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയ കാര്യവും നയന ഉറ്റ സുഹൃത്തിനോട്് വെളിപ്പെടുത്തിയിരുന്നു. നയനയുടെ ഗുരുവും സംവിധായകനുമായ ലെനിൻ രാജേന്ദ്രൻ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ സ്നേഹികളുമൊക്കെ ചേർന്ന് പണം സ്വരൂപിച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നുവെന്ന് മാതൃഭൂമിയും റിപ്പോർട്ട് ചെയ്യുന്നു. അതിന് ശേഷം നയനയും മരണം മുന്നിൽ കണ്ടിരുന്നു.

താൻ മരണപ്പെടുകയാണെങ്കിൽ മൂക്കുത്തിയും ചുവന്ന വസ്ത്രവും അണിയിച്ച് കിടത്തണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും നയന അവസാന ആഗ്രഹമെന്ന മട്ടിൽ അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തു. മരണത്തെ തുടർന്ന് സുഹൃത്തുക്കൾ നയനയുടെ താമസസ്ഥലത്ത് മൂക്കുത്തി എടുക്കാൻ ചെന്നപ്പോൾ പൊലീസ് തടഞ്ഞു. ഒടുവിൽ സഹോദരൻ മധുവിന്റെ അനുവാദത്തോടെ മൂക്കുത്തിയും കമ്മലും മാലയുമടക്കമുള്ള ആഭരണങ്ങൾ കണ്ടെടുക്കുകയും മൃതദേഹത്തിൽ മൂക്കുത്തി അണിയിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്നാരും ഇതൊന്നും ചർച്ചയാക്കിയില്ല. ഇതും ഭയം കാരണമായിരുന്നു. എല്ലാ ആർത്ഥത്തിലും കേസ് അട്ടിമറിക്കാൻ പൊലീസും കൂടെ നിന്നു.

നയനയുടെ ഫോൺകോളുകൾ പോലും പരിശോധിക്കാതെയാണ് മ്യൂസിയം പൊലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഇത്തരമൊരു മരണത്തിൽ പൊലീസ് പ്രാഥമികമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ പോലും വീഴ്ചയുണ്ടായി. ലാപ്ടോപ്പിലെ ഡേറ്റ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമായിരുന്നു വീട്ടുകാർക്ക് മടക്കി നൽകിയത്. മരണം നടന്ന് മാസങ്ങൾക്കുശേഷം ഒരു വൻ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ വീട്ടുകാർ അത് കാര്യമായി എടുത്തില്ല. നയനയുടെ പേരിൽ തിരുവനന്തപുരത്ത് വസ്തു ഇടപാടുകളോ മറ്റ് പണമിടപാടുകളോ നടന്നിണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

അതിനിടെ യുവസംവിധായിക നയനാസൂര്യന്റെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണത്തിനു സമാന്തരമായി സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. കേസിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ നയനയുടെ കുടുംബാംഗങ്ങളെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നയനയുടെ അച്ഛൻ ദിനേശൻ, അമ്മ ഷീല, സഹോദരൻ മധു, സഹോദരി മഞ്ജു എന്നിവരാണ് കൊല്ലം ആലപ്പാട്ടുനിന്ന് ചൊവ്വാഴ്ച തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്. മുന്മന്ത്രി മെഴ്സിക്കുട്ടിയമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു.

സിബിഐ. അന്വേഷണത്തോടൊപ്പം കേസ് അട്ടിമറിക്കാൻ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി ബന്ധുക്കൾക്ക് ഉറപ്പുനൽകി.