തിരുവനന്തപുരം: വീട്ടിൽ പ്രസവമെടുക്കാൻ ശ്രമിച്ച് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിൽ ദൂരൂഹത കൂട്ടി വെളിപ്പെടുത്തലുകൾ. മൂന്ന് സിസേറിയൻ നടത്തിയിട്ടുള്ള ഭാര്യയെ ഒഴിവാക്കാൻ വേണ്ടിയാണ് വീട്ടിൽ പ്രസവം നടത്തിയതെന്നാണ് സൂചന. ആർക്കും സംശയം തോന്നത്ത വിധമുള്ള കൊലപാതകമാണ് ഭർത്താവ് നടത്തിയതെന്നാണ് സൂചന. പാലക്കാട് സ്വദേശിനിയായ ഷമീറ ബീവി(39)യുടെയും നവജാത ശിശുവിന്റെയും മരണത്തിലാണ് പൂന്തുറ സ്വദേശിയായ ഭർത്താവ് നയാസിനെതിരേ കൂടുതൽ ആരോപണമുയരുന്നത്. ഇയാൾ നിലവിൽ നേമം പൊലീസിന്റെ കസ്റ്റഡിയിലാണ്.

നയാസും ഇയാളുടെ മകളും മറ്റൊരു യുവതിയും ചേർന്നാണ് ഷമീറ ബീവിയുടെ പ്രസവമെടുത്തതെന്നാണ് വിവരം. ഷമീറയുടെ മരണത്തിന് പൂർണ ഉത്തരവാദി നയാസ് തന്നെയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. നയാസിന്റെ മണക്കാടുള്ള ഭാര്യയിലെ മകളാണ് പ്രസവം എടുക്കാൻ എത്തിയത്. മൂന്ന് സിസേറിയൻ നടത്തിയിട്ടുശ്ശ ഷമീറയെ കൊല്ലാൻ ഉറപ്പിച്ചായിരുന്നു ഈ നീക്കം. നാട്ടുകാരുടെ ഇടപെടലാണ് വസ്തുതത പുറത്തുകൊണ്ടു വന്നത്. മകൾ നാലാമതും ഗർഭിണിയാണെന്ന വിവരം നയാസ് തങ്ങളിൽ നിന്ന് മറച്ചുവച്ചുവെന്ന് മരിച്ച ഷമീറയുടെ മാതാപിതാക്കൾ പ്രതികരിച്ചു. ഒരു മാസം മുൻപ് മാത്രമാണ് ഷമീറ ഗർഭിണിയാണെന്ന് അറിഞ്ഞത്. പ്രസവശേഷം വീട്ടിലെത്താമെന്നും സഹായത്തിന് ആളുണ്ടെന്നും ഷമീറ പറഞ്ഞുവെന്നും എന്നാൽ പിന്നീട് ഫോൺ വിളിച്ചും മകളെ ഫോണിൽ കിട്ടിയില്ലെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി.

യുവതിക്ക് നൽകിയത് അക്യുപങ്ചർ ചികിൽസയെന്ന് കണ്ടെത്തൽ. ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണ് യുവതിയെ ചികിൽസിച്ചത്. ആധുനിക ചികിത്സ നൽകാതെ വീട്ടിൽ പ്രസവിക്കാൻ ഭർത്താവ് നയാസ് നിർബന്ധിച്ചുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ട ആരോഗ്യപ്രവർത്തകരോട് നയാസ് മോശമായി പെരുമാറിയെന്നും പൊലീസ് കണ്ടെത്തി. പാലക്കാട് സ്വദേശിയായ ഷെമീറ ബീവിയും കുഞ്ഞും ഇന്നലെയാണ് മരിച്ചത്. നയാസിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി ഷമീറയെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു വീട്ടിലെ പ്രസവം. ഈ സാഹചര്യത്തിലാണ് നയാസിനെതിരെ നരഹത്യ പൊലീസ് ചുമത്തിയത്. വിശദമായ ചോദ്യം ചെയ്യലും ഉണ്ടാകും.

ഉച്ചയ്ക്കുശേഷമാണ് ഗർഭിണിയായിരുന്ന ഷമീറ അമിതരക്തസ്രാവത്തെ തുടർന്ന് ബോധരഹിതയായത്. ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഇരുവർക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്. ആദ്യ വിവാഹത്തിലെ മകൾ ഗർഭം എടുക്കാൻ ഉണ്ടായിരുന്നുവെന്നത് ഗൂഢാലോചനയ്ക്ക് തെളിവാണ്. നയാസിന് വേറേയും ഭാര്യമാരുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നെടുമങ്ങാടായിരുന്നു ഇവർ ആദ്യം താമസിച്ചിരുന്നത്. ഗർഭിണിയായ ശേഷമാണ് കാരയ്ക്കാമണ്ഡപത്തേക്ക് മാറിയത്. ഭാര്യയെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ് ഈ മാറ്റമെന്നും സംശയമുണ്ട്.

ഷമീറ പൂർണ ഗർഭിണിയായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോൾ പൊലീസ് ഇടപെട്ടിട്ടും പ്രസവം വീട്ടിൽ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു. ഇതോടെ അവർ മടങ്ങി. ഷമീറയുടെ ഭർത്താവ് നയാസ് തിരൂർ സ്വദേശിയായ വ്യാജ അക്യുപങ്ചർ സിദ്ധന്റെ ശിഷ്യനാണെന്നും ആരോപണമുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ഇവർക്ക് കേരളത്തിൽ പത്തോളം പഠനകേന്ദ്രങ്ങളുണ്ട്. കല്ലാട്ടുമുക്ക് പെട്രോൾ പമ്പിന് സമീപമാണ് തിരുവനന്തപുരത്തെ പഠനകേന്ദ്രം.

അക്യുപങ്ചർ എന്ന പേരിൽ ഇവർ പ്രചരിപ്പിക്കുന്നത് യഥാർത്ഥ അക്യുപങ്ചറുമായി യാതൊരു ബന്ധവുമില്ലാത്ത ചികിൽസയാണെന്നാണ് ആരോപണം. കേരളത്തിൽ ഇതിന് ഇരകളായി ഇതിനുമുൻപും നിരവധി പ്രസവ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ വീടുകളിൽ വർധിച്ചുവരുന്ന പ്രസവത്തിനും അപകടങ്ങൾക്കും കാരണം ഈ വ്യാജ ചികിത്സകരുടെ സ്വാധീനമാണെന്നും ആക്ഷേപം ഉയർന്നിരുന്നു. നയാസിനെതിരെ പരാതി പൊലീസിന് മുന്നിൽ നേരത്തെ എത്തിയിരുന്നു.

യൂട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് യുവതിയുടെ ഭർത്താവ് നയാസ് അവകാശപ്പെട്ടെന്നും ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട പൊലീസിനോട് എനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെന്തിനാണെന്ന് ചോദിച്ചതായും വാർഡ് കൗൺസിലർ വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ആദ്യ മൂന്ന് പ്രസവവും സിസേറിയനായിരുന്നുവെന്നും അവസാന പ്രസവം കഴിഞ്ഞിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂവെന്നും ആരോഗ്യപ്രവർത്തകരും വെളിപ്പെടുത്തുന്നു. ഭർത്താവ് ഉപേക്ഷിക്കുമെന്ന പേടിയിലായിരുന്നു ഷെമീറ ബീവിയെന്നും കൗൺസിലർ ദീപിക വെളിപ്പെടുത്തി. ആ മൊഴിയും സംശയങ്ങൾക്ക് ബലം കൂട്ടുന്നു.

എന്റെ ഭാര്യയെ എനിക്ക് നോക്കാനറിയാം നാട്ടുകാർ നോക്കേണ്ടെന്നും നയാസ് പറഞ്ഞുവെന്ന് അയൽവാസികളായ സ്ത്രീകൾ പറയുന്നു. അയൽവാസികളുമായി യുവതിയും മക്കളും സംസാരിക്കുന്നത് നയാസിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാർ വെളിപ്പെടുത്തി. മൂത്ത മകൻ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.