തിരുവനന്തപുരം: മേരിയെന്ന രണ്ടു വയസ്സുകാരിയുടെ കാണാതാകലിൽ ദുരൂഹത ഏറെ. പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല. ഏറെ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ബഹരികാശ രംഗത്ത് പ്രവർത്തിക്കുന്ന ബ്രഹ്‌മോസിന് അടുത്താണ് നാടോടികൾ റോഡരികിൽ ടെന്റ് കെട്ടി കിടന്നിരുന്നത്. വിമാനത്താവളവും റോഡും റെയിൽവേ ട്രാക്കും സമാന്തരമായി പോകുന്ന അതിസുപ്രധാന മേഖലയാണ് ഓൾസൈൻസ് കോളേജിന് അടുത്തുള്ളത്. ശംഖുമുഖം കടൽ കഴിഞ്ഞാൽ വിമാനത്താവളം. അതു കഴിഞ്ഞ് വി എസ് എസിസി പോലുള്ള സുപ്രാധന സ്ഥലത്തേക്ക് പോകാനുള്ള റോഡ്. തൊട്ടടുത്തുകൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് മുന്നിലുള്ള റെയിൽ പാതയും. ഈ സ്ഥലത്തായിരുന്നു ഏറെ കാലമായി ഈ നാടോടി കുടുംബത്തിന്റെ അന്തിയുറക്കം.

ടൈറ്റാനിയം പോലുള്ള വ്യവസായ സ്ഥാപനങ്ങളും ഓൾസൈൻസ് കോളേജിന്റെ ഗേറ്റും എല്ലാം ഇവിടെയാണ്. എന്നാൽ മാഫിയാ സംഘങ്ങളുടെ കേന്ദ്രം കൂടിയാണ് ഇത്. എയർപോർട്ട് കേന്ദ്രീകരിച്ച് മാഫിയാ പ്രവർത്തനം നടക്കുന്ന ഈ പ്രദേശത്ത് പൊലീസിന് പോലും പരിശോധനകൾ നടത്തുക ഏറെ വെല്ലുവിളിയാണ്. കഞ്ചാവും ലഹരിയും എല്ലാം നിറയുന്ന മേഖല. റെയിൽവേയുടെ സ്ഥലത്ത് ചതുപ്പും കാടുമൂടിയ പ്രദേശങ്ങളും ഏറെ. ഈ പ്രദേശത്ത് നിന്നും പാതിരാത്രി തട്ടിക്കൊണ്ടു പോയ കുട്ടിയെ കുറിച്ച് ഒരു തുമ്പുമില്ല. 15ഓളം പേർ നാടോടി സംഘത്തിലുണ്ട്. തേൻ അടക്കം ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെടുന്ന സംഘത്തിലെ കുട്ടിയെ ആണ് കാണാതെയായത്. കുട്ടിയുടെ അച്ഛൻ നൽകിയ മൊഴിയും വ്യക്തമല്ല. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നുവെന്നതാണ് സൂചന.

സിനിമാ സ്റ്റൈലിലെ ഗുണ്ടാ പ്രവർത്തനം നടത്തുന്ന സംഘങ്ങൾ ഈ പ്രദേശത്തുണ്ട്. ഡോളർ ഇടപാട് സംഘങ്ങളും സജീവം. ബ്രഹ്‌മോസും വിമാനത്താളവുമെല്ലാം ഉണ്ടെങ്കിലും പേട്ടയുടേയും ശംഖുമുഖത്തിന്റേയും പൊലീസ് സ്‌റ്റേഷൻ അതിർത്തിയിൽ എന്തും ഏതും നടക്കും. അതുകൊണ്ടാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ പരാതിയെ പൊലീസ് ഗൗരവത്തോടെ കണ്ടത്. നിരവധി നാടോടി സംഘങ്ങളും ഇവിടെയുണ്ട്. നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെയാണ് കാണാതായത്. പൊലീസ് പരിശോധന നടത്തിവരികയാണ്.

പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. റോഡരികിൽ കഴിയുന്ന നാടോടി ദമ്പതിമാരുടെ കുട്ടിയെ ആണ് കാണാതായത്. നാടോടി സംഘം റോഡരികിൽ കിടന്ന് ഉറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവർ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തീവണ്ടിയിലും മറ്റും കുട്ടിയെ കടത്താനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇത്.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോൾ സ്‌കൂട്ടറിൽ രണ്ടുപേർ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പദിതിമാർ പറയുന്നത്. റോഡരികിൽ വർഷങ്ങളായി ഇവർ തമ്പടിച്ചു താമസിച്ചുവരികയായിരുന്നു. ദീർഘകാലമായി ഇവർ ഹൈദരാബാദിലായിരുന്ന ഇവർ ഏതാനും വർഷംമുൻപ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആൺകുട്ടികളടക്കം നാലുകുട്ടികളാണ് ഇവർക്ക്. പൊലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. പുള്ളിയുള്ള ഷർട്ടിട്ട് കിടന്നുറങ്ങുകയായിരുന്നു കുട്ടി. ഇതിനിടെയാണ് കാണാതായത്.

ഓൾസെയിന്റ്‌സ് കോളജിനു സമീപത്തുനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഒരുമണിക്കു ശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ മൊഴി നൽകി. സഹോദരങ്ങൾക്കൊപ്പമാണ് കുട്ടി ഉറങ്ങിയതെന്നും രക്ഷിതാക്കൾ പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്‌കൂട്ടർ സമീപത്തു കണ്ടതായുള്ള മൊഴിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മഞ്ഞ സ്‌കൂട്ടറാണ് വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാതായ കുഞ്ഞിന്റെ മൂത്ത സഹോദരൻ വെളിപ്പെടുത്തി.