ലണ്ടൻ: ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചതാണ് കേറ്ററിങ് കൂട്ടക്കൊല. ഭാര്യ ഞ്ജുവിനേയും മക്കളായ ജീവയേയും ജാഹ്നവിയേയും അതിക്രൂരമായി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സാജു ചെലവാലേലിന്റെ വിചാരണ നോർത്താംപ്ടൺഷയറിലെ കൊറോണർ കോടതിയിൽ ആരംഭിച്ചു. ആറു വയസ്സുകാരനായ മകനെയും നാലു വയസ്സുകാരിയായ മകളേയും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോടതിയിൽ ബോധിപ്പിച്ചു. അവരുടെ അമ്മ അഞ്ജു മരിച്ചത് ശ്വാസം മുട്ടിയും.

എൻ എച്ച് എസ് നഴ്സായ അഞ്ജു അശോകിനൊപ്പം കേറ്ററിംഗിലെ വീടിനുള്ളിൽ മരിച്ച നിലയിലായിരുന്നു ഇക്കഴിഞ്ഞ ഡിസംബർ 15 ന് ജീവ, ജാഹ്നവി എന്നി കുട്ടികളെ കണ്ടേത്തിയത്. ലെസ്റ്ററിലെ റോയൽ ഇൻഫേമറ്ററിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൂന്നു പേരും ശ്വാസം മുട്ടിയാണ് മരണമടഞ്ഞതെന്ന് വ്യക്തമായിരുന്നു. എന്നാൽ, അവരുടെ ഇൻക്വെസ്റ്റുകൾ പരിശോധിക്കുന്ന സമയത്ത് പറഞ്ഞത് രണ്ടു കുട്ടികളെ കൊന്നത് കഴുത്തു ഞെരിച്ചായിരുന്നു എന്നാണ്. അഞ്ജു മരിച്ചത് ശ്വാസം മുട്ടിയാണെന്നും അതിൽ പറയുന്നു.

മൂന്ന് പേർക്ക് പരിക്കേറ്റു എന്ന വിവരം ലഭിച്ച് ഇവരുടെ വീട്ടിലെത്തിയ പൊലീസ് വീട്ടിൽ നിന്നു തന്നെ അഞ്ജുവിന്റെ ഭർത്താവായ സാജു ചെലവാലേലിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് നോർത്താംപ്ടൺഷയർ പൊലീസിലെ അന്വേഷണോദ്യോഗസ്ഥർ 52 കാരനായ സാജുവിനെതിരെ മൂന്ന് കൊലപാതക കേസുകൾ ചാർജ്ജ് ചെയ്യുകയും ചെയ്തു.

നോർത്താംപടൺ കൊറോണർ കോടതിയിലെ സീനിയർ കൊറോണർ ആനി പെംബർ ആയിരുന്നു വിചാരണ ആരംഭിച്ചത്. ഇൻക്വസ്റ്റിൽ മരണത്തിനുള്ള പ്രാഥമിക കാരണം ശ്വാസം മുട്ടിയാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കൊറോണർ പറഞ്ഞു. ഇക്കാര്യത്തിൽ തുടർ പരിശോധനകളും മറ്റും നടക്കുന്നതിനാൽ കേസിന്റെ വിചാരണ 2023 ജൂലായ് 6 ലേക്ക് മാറ്റിയതായും കൊറോണർ പ്രഞ്ഞു. ഏകദേശം 10 മിനിറ്റിൽ താഴെ മാത്രമായിരുന്നു വിചാരണ നീണ്ടു നിന്നത്.

രണ്ടു കുട്ടികൾ മരണപ്പെട്ടത് കേറ്ററിങ് ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു എന്നും അവരുടെ മരണകാരണമായി പറയുന്നത് കഴുത്തു ഞെരിച്ചതാണെന്നും കൊറോണർ പറഞ്ഞു. അതിലും തുടർ പരിശോധനകൾ നടക്കുകയാണ്. നേർത്തേ ഡിസംബർ 21 ന് കോടതിയിൽ ഹാജരാക്കിയ സാജു ചെലവാലേലിനെ മർച്ച് 24 വരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

അതിനിടയിൽ, പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതോടെ അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹം നാളെ നാട്ടിലേക്ക് അയയ്ക്കും. മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെടുന്ന എമിരേറ്റ്സ് വിമാനത്തിലായിരിക്കും മൃതദേഹങ്ങൾ അടക്കം ചെയ്ത പേടകങ്ങൾ അയയ്ക്കുന്നത്. നടപടി ക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുവാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായെങ്കിലും ക്രിസ്ത്മ്സ് അവധിയും മറ്റും മൂലം കാര്യങ്ങൾ പൂർത്തിയാക്കുവാൻ ഒരു മാസത്തോളമെടുത്തു.