പാലക്കാട്: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ യുവതി സ്ഥിരം തട്ടിപ്പുകാരി എന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 62 ഗ്രാം എംഡിഎംഎയുമായി യുവതിയും ആൺ സുഹൃത്തും അറസ്റ്റിലായത്. തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീനയാണ് (31) അറസ്റ്റിലായത്. ഇവർക്കൊപ്പം സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കൽ വീട്ടിൽ മുഹമ്മദ് റയീസിനെയും (31) അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഷമീന ആള് ചില്ലറക്കാരിയല്ലെന്നാണ് പൊലീസിന് വ്യക്തമായത്. മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമാണ് ഇവർ. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി ഇവർ കുടുങ്ങുക ആയിരുന്നു. കൊച്ചിയിലെ റിസോർട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാർട്ടിയിലേക്കാണ് ഇവർ എംഡിഎംഎ കൊണ്ടുപോയതെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷമീന ഹണിട്രാപ്പുകാരിയാണെന്നും പൊലീസിന് വ്യക്തമായി. 2019ൽ തിരുവമ്പാടി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും പ്രതിയാണ്. മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങൾക്കു മുൻപാണ് ഇയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. ബെംഗളൂരുവിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി ഇവർ എത്തിയ ആഡംബര ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.