ഹൈദരബാദ്: തെറ്റിദ്ധരിപ്പിച്ച് പോൺ സിനിമയിൽ അഭിനയിപ്പിച്ചതിന് പിന്നാലെ നിർമ്മാതാവ് ചൂഷണം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ചിത്രീകരണത്തിനിടെ തന്റെ പേര് വെളിപ്പെടുത്തില്ലെന്നും മുഖം മറയ്ക്കുമെന്നും നിർമ്മാതാവ് ഉറപ്പുനൽകിയിരുന്നെന്നും യുവതി ആരോപിക്കുന്നു. ഹൈദരബാദ് സ്വദേശിനിയായ യുവതിയാണ് വിശാഖപ്പട്ടണത്തുള്ള നിർമ്മാതാവിനെതിരെ പൊലീസിൽ പരാതി നൽകിയത്.

തന്റെ വെബ് സൈറ്റിലേക്കായി പോൺ സിനിമയിൽ അഭിനയിക്കാനുള്ള ഓഫറുമായാണ് കേശവ എന്നയാൾ തന്നെ സമീപിച്ചതെന്ന് യുവതി പറയുന്നു. വീഡിയോയിൽ മുഖം മറയ്ക്കുമെന്ന് നിർമ്മാതാവ് ഉറപ്പ് നൽകിയിരുന്നു.

പണത്തിന്റെ അത്യാവശ്യമുള്ളതുകൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് മാസം രണ്ടാമത്തെ ആഴ്ച പഞ്ചഗുട്ടയിലെ ഒരു ഹോട്ടലിൽ വച്ച് ചിത്രീകരണം നടത്താൻ തീരുമാനിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.

ഷൂട്ടിങിന് മുൻപായി കേശവ തനിക്ക് മദ്യം നൽകിയിരുന്നതായും, സമ്മതമില്ലാതെ ഉപാധികൾ ലംഘിച്ച് ചില ദൃശ്യങ്ങൾ ചിത്രീകരിച്ചതായും യുവതി പറയുന്നു. തന്നെ ചൂഷണം ചെയ്യുന്നതിനായി ബോധപൂർവം അയാൾ ഇത്തരത്തിൽ ഒരു കെണിയൊരുക്കുയായിരുന്നെന്നും യുവതി പറയുന്നു.

ചിത്രീകരണത്തിന് പിന്നാലെ പണം ആവശ്യപ്പെട്ട് കേശവ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നറിയിച്ചതോടെ ഭയന്ന് 15,000 രൂപ നൽകി. പിന്നീട് ഒരു ലക്ഷം നൽകണമെന്ന് കേശവ ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പ്രതിക്കെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒളിവിലായ പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.