ഭുവനേശ്വർ: ഒഡിഷയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 15 വയസ്സുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ബാലസോർ സ്വദേശിയായ പെൺകുട്ടിയെ ഹോട്ടൽമുറിയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ മൂന്നുപേരാണ് പെൺകുട്ടിയെ ബലാത്സംഗംചെയ്തതെന്നും മറ്റൊരു പ്രതി പീഡനത്തിന് ഒത്താശചെയ്ത ഹോട്ടൽ മാനേജരാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് വീട്ടിൽനിന്ന് ഇറക്കി. തുടർന്ന് പ്രതികളായ മറ്റുരണ്ടുപേരും ഇവർക്കൊപ്പം ചേർന്നു.

മൂന്നുപ്രതികളും പെൺകുട്ടിയെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് മുതൽ നിരന്തരം ബലാത്സംഗത്തിനിരയാക്കി. പിറ്റേദിവസമാണ് ഇവർ പെൺകുട്ടിയെ ഹോട്ടലിൽനിന്ന് വിട്ടയച്ചത്. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി ദുരനുഭവം വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു.

അതിനിടെ, ബലാത്സംഗവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ 15-കാരി വിഷം കുടിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. വിഷം കുടിച്ച് അവശനിലയിലായ പെൺകുട്ടി ഫക്കീർ മൊഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മൂന്നുപ്രതികളും നിർമ്മാണത്തൊഴിലാളികളാണ്. ഹോട്ടൽമുറിയിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രതികൾ മൊബൈൽഫോണിൽ പകർത്തിയിരുന്നതായും ഇത് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.