തിരുവനന്തപുരം: കുളത്തൂരിൽ നിന്നും കാണാതായ ടെക്‌നിക്കൽ സ്‌കൂളിലെ വിദ്യാർത്ഥിയെ കണ്ടെത്തിയതായി വിവരം. പൊഴിയൂരിൽ നിന്നും ഈ മാസം 20നാണ് ആദർശ് സഞ്ചുവിനെ കാണാതായത്. ആദർശിനെ കുളച്ചലുള്ള കോഴിക്കടയിൽ നിന്നാണ് കണ്ടെത്തിയത്.

കുളത്തൂർ ടെക്‌നിക്കൽ സ്‌കൂളിലെ വിദ്യാർത്ഥിയായ ആദർശിനെയാണ് സ്‌കൂളിൽ നിന്ന് കാണാതായത്. എന്നാൽ കാണാതായി ആഴ്‌ച്ചകൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. പൊലീസ് അന്വേഷണം ഊർജ്ജിതമല്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ഇന്ന് കുട്ടിയെ കണ്ടെത്തിയത്.

നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദർശ്. കഴിഞ്ഞ ഇരുപതിന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ ആദർശ് സ്‌കൂളിലെത്തി. പിന്നെ ഉച്ചയ്ക്ക് ശേഷം ആദർശിനെ ആരും കണ്ടിട്ടില്ല. ഉച്ചയോടെ സ്‌കൂൾ കോബൗണ്ടിൽ വച്ച് സഹപാഠികളുമായി ആദർശ് വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സഹപാഠികളുമായുള്ള വഴക്കിന് പിന്നാലെ മൊബൈൽ തല്ലിപൊട്ടിച്ച് അതിലുണ്ടായ സിം കാർഡ് ഉപേക്ഷിച്ച് ആദർശ് സ്‌കൂളിൽ നിന്ന് പോയെന്നാണ് സഹപാഠികൾ പൊലീസിന് നൽകിയ മൊഴി. പക്ഷെ ആദർശ് എങ്ങോട്ട് പോയെന്ന് ഒരു വിവരവുമില്ലായിരുന്നു. സംഭവ ദിവസം ഉച്ചക്കടയിലൂടെ ആദർശ് നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. പിന്നീടുള്ള ഒരു ദൃശ്യവും കിട്ടിയിട്ടില്ല.

പൊഴിയൂർ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു പരാതി. സിം കാർഡ് ഉപേക്ഷതിനാൽ ട്രേസിങ് വെല്ലുവിളിയാണെന്നും പൊലീസ് വിശദീകരിച്ചിരുന്നു. കുളത്തൂർ ടെക്‌നിക്കൽ സ്‌കൂൾ വെച്ച് മർദ്ദനം ഏറ്റതിന് പിന്നാലെയാണ് കുട്ടിയെ കാണാതാവുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.

കുളത്തൂർ ടെക്‌നിക്കൽ സ്‌കൂളിലെ -10 ക്ലാസ് വിദ്യാർത്ഥിയാണ് ആദർശ്. സ്‌കൂളിന് പുറത്ത് വച്ച് സുഹൃത്തുക്കളുമായി തർക്കം നടന്നെന്നും ആദർശിന്റെ ഫോൺ സഹപാഠികൾ തല്ലി പൊട്ടിച്ചുവെന്നും ശേഷം സ്‌കൂളിൽ നിന്ന് ഇറങ്ങിയ ആദർശിനെ മാറ്റാരും കണ്ടിട്ടില്ലെന്നുമാണ് കുടുംബം ആരോപിച്ചത്.

പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം തുടരുകയാണെന്നുള്ള മറുപടി മാത്രമാണ് കുടുംബത്തിന് പൊലീസിൽ നിന്നും ലഭിച്ചത്. സ്‌കൂൾ യൂണിഫോമായ നീല ഷർട്ടും കറുത്ത പാന്റ്‌സും ആണ് കാണാതാവുമ്പോൾ ആദർശ് ധരിച്ചിരുന്നത്. പൊഴിയൂർ ഉച്ചക്കട മുതൽ മാർത്താണ്ഡം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊഴിയൂർ പൊലീസ് പരിശോധിച്ചിരുന്നു.