കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങളും സുപ്രധാന രേഖകളും അടങ്ങിയ 1.6 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. കൊൽക്കത്തയിലെ ബെഹാലയിലുള്ള വസതിയിൽ വച്ചാണ് ഫോൺ നഷ്ടപ്പെട്ടത്.

ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ ഫോണാണ് വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. സൗരവ് ഗാംഗുലിയുടെ കൊൽക്കത്തിയിലെ വീട്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയിന്റിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഫോൺ മോഷണം പോയത്. വീട്ടിൽ പെയിന്റിങ് ജോലിക്കു വന്നവരുൾപ്പെടെയുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്തിരിക്കുന്ന സിം അടങ്ങിയ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂർപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിഐപികളുടെ ഫോൺ നമ്പറുകളടക്കം അടങ്ങിയതാണ് ഫോണെന്ന് ഗാംഗുലി അറിയിച്ചു.

ജനുവരി 19-ന് രാവിലെ 11.30-നാണ് താൻ ഫോൺ അവസാനം കണ്ടതെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും ഗാംഗുലി പരാതിയിൽ പറയുന്നു. വിഐപികൾ അടക്കമുള്ളവരുടെ കോൺടാക്ടുകൾ ഫോണിലുണ്ട്. ഗാംഗുലിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡും മോഷണം പോയ ഫോണിലാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ ഫോൺ എടുത്തവർ അത് ദുരുപയോഗം ചെയ്യാനിടയുണ്ടോ എന്നാണ് പ്രധാന ആശങ്കയെന്ന് ഗാംഗുലി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരുപാട് സ്ഥലത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനാവാത്തതിനാലാണ് പരാതി നൽകുന്നതെന്നും നഷ്ടപ്പെട്ട ഫോണിൽ നിർണായകമായ പല വിവരങ്ങളും ഉള്ളതിനാൽ കടുത്ത ആശങ്കയുണ്ടെന്നും ഗാംഗുലി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴം ലഭിക്കാതിരുന്ന ഗാംഗുലി നിലവിൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടറാണ്.