കോഴിക്കോട്: പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കാംപൊയിൽ സ്വദേശിനിയും മൂന്നു മക്കളുടെ അമ്മയുമായ ജിനു കല്ലടയിൽ ഇവരുടെ ആൺസുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി. ടോംസി ചീരാങ്കുഴി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

പത്തും പതിനാലും പതിനാറും വയസുള്ള മൂന്നു മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടതെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പിതാവും കോടഞ്ചേരി പൊലീസിൽ പരാതി നൽകി.

ഇതോടെ ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവർക്കുമായുള്ള അന്വേഷണം തുടങ്ങി. കേരളത്തിൽ നിന്നും അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടർന്നാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വച്ച് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐ.പി.സി 317 പ്രകരാവും കേസെടുക്കുകയായിരുന്നു. തുടർന്ന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.