തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ഒരാളുടെ മരണത്തിനിടയാക്കിയ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ കേസെടുത്ത് തൃപ്പൂണിത്തുറ പൊലീസ്. മനപ്പൂർവം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. അമ്പല കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ ഒളിവിലാണ്. വെടിക്കെട്ട് നടത്താൻ കരാറെടുത്ത കരാറുകാരൻ ഉൾപ്പെടെ ചികിത്സയിലായതിനാൽ ഇവരിൽനിന്നും വിവരങ്ങൾ തേടാനായിട്ടില്ല.

പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലെയും തെക്കുംപുറം കരയോഗത്തിലെയും അമ്പല കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് പൊലീസ് മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്.പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നില്ലെന്നും അനധികൃതമായാണ് സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദ്ദേശം നൽകിയിരുന്നു. വെടിക്കെട്ടിന് അനുമതിയും നൽകിയിരുന്നില്ല. പാലക്കാട് നിന്ന് ഉത്സാവശ്യത്തിനുവേണ്ടി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

ടെമ്പോ ട്രാവലറിൽനിന്ന് പടക്കങ്ങൾ ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ നിരവധി വീടുകൾക്ക് ഗുരുതരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആറോളം വീടുകളുടെ മേൽക്കൂര തകർന്നു. ഒരു വീട് പൂർണമായും തകർന്ന നിലയിലാണ്.

പുതിയകാവ് ക്ഷേത്രത്തിൽ ഇന്നലെ തെക്കുംപുറം വിഭാഗം സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ചതും അനുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എൻ എസ് എസ് കരയോഗം ഭാരവാഹികൾക്കെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. ടെംപോ ട്രാവലർ ഡ്രൈവറായ ഉള്ളൂർ പോങ്ങുമ്മൂട് സ്വദേശി വിഷ്ണു (27) ആണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റു. 45 ലേറെ വീടുകളും നിരവധി വാഹനങ്ങളും നശിച്ചു.

പടക്കശേഖരണശാല ഇവിടെ പ്രവർത്തിക്കുന്നതായി അറിയില്ലായിരുന്നുവെന്നും അനുമതിയില്ലാതെയാണ് ഇത് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, പടക്കപ്പുരയ്ക്ക് അനുമതിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ലെന്നും വിവരമുണ്ട്.

ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്‌ഫോടകാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുള്ള വീടുകളെല്ലാം തകർന്നു. ആദ്യഘട്ടത്തിൽ 25 വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 45 ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. അനുമതിയില്ലാതെയാണ് സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർഫോഴ്‌സും സ്ഥിരീകരിച്ചു.

വീടുകൾ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളിൽ പടക്കക്കടയോ പടക്കനിർമ്മാണശാലകളോ പടക്കശേഖരണശാലകളോ പ്രവർത്തിക്കാൻ പാടില്ലെന്നാണ് നിയമമെന്നും തൃപ്പൂണിത്തുറ ഫയർ ആൻഡ് റെസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറയുന്നു. 'സ്ഫോടനം നടന്ന സ്ഥലത്തിന് അരകിലോമീറ്റർ അകലെയാണ് അഗ്‌നിരക്ഷാസേനയുടെ ഓഫീസുള്ളത്. സ്ഫോടനശബ്ദം കേട്ടയുടൻ ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ശബ്ദംകേട്ട ഭാഗത്തേക്കാണ് വണ്ടിവിട്ടത്. സംഭവസ്ഥലത്ത് എത്തുമ്പോൾ തീ സമീപത്തെ കടകളിലേക്കും പടർന്ന അവസ്ഥയിലായിരുന്നു', രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകിയ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.