കൊച്ചി: കലൂർ കത്രിക്കടവ് ഇടശേരി ബാറിൽ ജീവനക്കാർക്കു നേരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ. സമീർ, വിജയ്, ദിൽഷൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവ സ്ഥലത്തുനിന്ന് കാറിൽ രക്ഷപെട്ട പ്രതികളെ ഇന്ന് വൈകിട്ടാണ് പിടികൂടിയത്.

വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട് റെന്റ് എ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണങ്ങൾ അരങ്ങേറിയത്. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്.

ഇന്നലെ രാത്രിയുണ്ടായ വെടിവയ്പിൽ രണ്ടു പേർക്കു പരുക്കേറ്റിരുന്നു. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരുക്കുള്ളത്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരുക്ക് ഗുരുതരമല്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

പ്രതികൾ ക്വട്ടേഷൻ, ലഹരി മാഫിയ സംഘത്തിലുൾപ്പെട്ടവരെന്ന് വിവരം. രാത്രിയിൽ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. എയർ പിസ്റ്റളുപയോഗിച്ച് ബാർ ജീവനക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ബാർ മാനേജരെ മർദിച്ച ശേഷമാണ് സംഘം ജീവനക്കാർക്കു നേരെ തിരിഞ്ഞത്.

സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെയാണ് മൂന്നു പേർ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. അക്രമത്തിന് ശേഷം നാലംഗ സംഘം സഞ്ചരിച്ച കാർ മുടവൂരിൽവെച്ച് ഉപേക്ഷിക്കുകയും മൊബൈൽ ഫോൺ ഓഫ് ചെയ്ത് മറ്റൊരു വാഹനത്തിൽ കയറി പോയെന്നായിരുന്നു വിവരം.

മുമ്പ് ക്വട്ടേഷൻ, ലഹരി മാഫിയ കേസുകളിൽ പൊലീസ് പിടിയിലായിട്ടുള്ളവരാണ് പ്രതികൾ. അക്രമത്തിന് ശേഷം പ്രതികൾ മൂവാറ്റുപുഴ ഭാഗത്തേക്കാണ് പോയത്. സിസിടിവി കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

ബാർ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. തുടർന്ന് മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്.

ബാറിലെ മാനേജർക്ക് ക്രൂരമായി മർദനമേൽക്കുകയും ചെയ്തു. ഒരാളുടെ വയറിലേക്ക് രണ്ട് തവണ വെടിയുതിർത്തു, മറ്റൊരു ജീവനക്കാരന്റെ തുടയിലാണ് വെടിയേറ്റത്. റിവോൾവറിൽ നിന്നാണ് വെടിയുതിർത്തിരിക്കുന്നതെന്നാണ് വിവരം. പ്രതികൾക്കെതിരേ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.