തൃശൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തിയിരുന്നന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തുത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. അസാം സ്വദേശി ഇബ്രാഹിം അലിയാണ് 9.247 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാട് എക്‌സൈസ് നടത്തിയ അന്വേഷണത്തിൽ ഇബ്രാഹിം അലിയുടെ താമസസ്ഥലം മനസിലാക്കുകയും തുടർന്ന് വീട് വളഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു.

ആസമിൽ നിന്നും വില കുറവിൽ വാങ്ങുന്ന കഞ്ചാവ് കൊച്ചിയിലെത്തിച്ചായിരുന്നു ഇയാളുടെ വിൽപ്പന. കുന്നത്തുനാട് എക്സൈസിന്റെ പിടിയിലായ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്തതിൽ നിന്നും പ്രതി ആസാമിൽ നിന്നും കഞ്ചാവുമായി വരുമെന്ന് വിവരം കിട്ടിയിരുന്നു. പിടികൂടുന്ന സമയം വിൽപനക്കുള്ള കഞ്ചാവ് ചെറുപൊതികളിൽ ആക്കികൊണ്ടിരിക്കുകയായിരുന്നു. തീവണ്ടിയിലും മറ്റുമാണ് കഞ്ചാവ് ആസമിൽ നിന്നും കൊച്ചിയിൽ എത്തിയിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു പ്രധാന ഇടപാടുകാർ.

പരിസരവാസികൾക്ക് യാതൊരുവിധ സംശയവും തോന്നാത്ത തരത്തിലാണ് ഇയാൾ താമസിച്ചിരുന്നതും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതും. ഇബ്രാഹിം അലിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷങ്ങൾ മൂല്യം വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപഭോക്താക്കൾക്കിടയിൽ 'ആസാം ബാബ' എന്നറിയപ്പെടുന്ന കഞ്ചാവാണ് ഇയാൾ വില്പന നടത്തിയിരുന്നത്.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സലിം യൂസഫ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ടി സാജു, പ്രിവന്റീവ് ഓഫീസർ സി ബി രഞ്ചു, സിവിൽ എക്സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, പി ആർ അനുരാജ്, എം എ അസൈനാർ, എ ബി സുരേഷ് എന്നിവർ പങ്കെടുത്തു.

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ബാബ എന്ന വിളിപ്പേരിലാണ് ഇബ്രാഹിം അലി അറിയപ്പെട്ടിരുന്നത്. പ്രതിയെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ താമസസ്ഥലം കണ്ടെത്തി. തുടർന്ന് എക്സൈസ് സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. 5 ഗ്രാമിന്റെ ചെറു പൊതികളാക്കി 300 രൂപ വിലയ്ക്കായിരുന്നു ചില്ലറ കച്ചവടം.