ജയ്പുർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫ്‌ളാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. രാജ്യത്തെ 'കോച്ചിങ് ഹബ്' എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നീറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥികളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. 20 ദിവസം മുൻപാണ് പെൺകുട്ടി പ്രതിയെ പരിചയപ്പെട്ടതെന്നാണ് മൊഴി. ഫ്‌ളാറ്റിൽ വാടകയ്ക്കു താമസിക്കുന്ന ഇയാൾ പെൺകുട്ടിയെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ അയാളും മൂന്നു സുഹൃത്തുക്കളും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

പതിനെട്ടിനും ഇരുപതിനും ഇടയിലുള്ളവരാണ് പ്രതികൾ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സുഹൃത്തുക്കൾ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എഎസ്‌പി ഉമാശർമ പറഞ്ഞു.

ഫെബ്രുവരി 10-നാണ് കൃത്യം നടന്നത്. മുഖ്യപ്രതിയും സഹപാഠിയുമായ യു.പി സ്വദേശിയാണ് കുട്ടിയെ ഫ്‌ളാറ്റിലെത്തിച്ചത്. തുടർന്ന് ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു വിദ്യാർത്ഥികളോടൊപ്പംചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. യു.പി സ്വദേശിയായ വിദ്യാർത്ഥിയുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവശേഷം പെൺകുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കൗൺസിലിങിനിടെയാണ് തനിക്കുനേരെ നടന്ന ക്രൂരത കുട്ടി വെളിപ്പെടുത്തിയത്. പ്രതികളെ ചോദ്യംചെയ്യുന്നതുൾപ്പെടെ അന്വേഷണത്തിനായി കോട്ട പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥി ആത്മഹത്യകളുടെ പേരിൽ കുപ്രസിദ്ധമാണ് രാജസ്ഥാനിലെ കോട്ട. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് കോച്ചിങ്ങിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വർഷംതോറും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടേക്കെത്തുന്നത്. രണ്ടുലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. പലരും വീട്ടിൽനിന്ന് ആദ്യമായി മാറിനിൽക്കുന്നവരുമാണ്.